
ലക്നൗ: കൊറോണ എന്ന് കേട്ടാൽ കൊറോണ വൈറസ് എന്നേ എല്ലാവർക്കും മനസ്സിലാകൂ. എന്നാൽ ഓരോ ദിവസവും ഭീതിയും ആശങ്കയും വിതച്ച് വ്യാപിച്ചു കൊണ്ടിരിക്കുന്ന വൈറസിന്റെ അതേ പേരുള്ള ഒരു ഗ്രാമമുണ്ട്, ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ കൗറോണ. . ഇംഗ്ലീഷിൽ എഴുതുമ്പോൾ സ്പെല്ലിംഗ് വ്യത്യാസമുണ്ടെങ്കിലും വൈറസിനെയും ഗ്രാമത്തെയും ഉച്ചരിക്കുന്നത് ഒരേ പോലെ. കൊറോണ വൈറസ് ലോകമെങ്ങും വ്യാപിക്കുകയും ഇന്ത്യയിലും ഭീഷണിയാകുകയും ചെയ്ത സാഹചര്യത്തിൽ വെട്ടിലായിരിക്കുന്നത് ഈ ഗ്രാമവാസികളാണ്. ഗ്രാമത്തിന് കൗറോണ എന്ന് പേരായതിൽ തങ്ങൾ വിവേചനം നേരിടുന്നു എന്നാണ് ഇവരുടെ പരാതി.
'ഗ്രാമവാസികളാരും പുറത്തു വരാൻ ആഗ്രഹിക്കുന്നില്ല. എല്ലാവരും ഭയപ്പെട്ടിരിക്കുകയാണ്. ഞങ്ങൾ കൗറോണയിൽ നിന്നാണ് എന്ന് പറഞ്ഞാൽ അപ്പോൾ തന്നെ മറ്റുള്ളവർ ഒഴിവാക്കി നിർത്തും. അതൊരു ഗ്രാമത്തിന്റെ പേരാണെന്നും വൈറസ് ബാധയുള്ള ഒരാളല്ലെന്നും മനസ്സിലാകാത്തവരുണ്ട്.' ഗ്രാമവാസികളിലൊരാളായ രാജൻ പറഞ്ഞു. ഫോണിൽ സംസാരിക്കാൻ പോലും ചിലർ മടി കാണിക്കുന്നതായി രാജൻ കൂട്ടിച്ചേർത്തു.
'റോഡിലിറങ്ങിയാൽ എവിടെ പോകുന്നു എന്ന് പൊലീസ് ചോദിക്കും. കൗറോണയിലേക്കാണെന്ന് പറഞ്ഞാൽ അപ്പോൾ സംശയദൃഷ്ടിയോടെ ഞങ്ങളെ നോക്കും. ഞങ്ങളുെട ഗ്രാമത്തിന്റെ പേര് അങ്ങനെയായി പോയതിന് ഞങ്ങൾക്ക് എന്തുചെയ്യാൻ സാധിക്കും?' പ്രദേശവാസിയായ സുനിൽ ചോദിക്കുന്നു. 'ഫോൺ ചെയ്യുന്ന സമയത്ത് കൗറോണയിൽ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞാൽ ആരെങ്കിലും തമാശ കാണിക്കുന്നതാണെന്ന് വിചാരിച്ച് അവർ കോൾ കട്ട് ചെയ്യും.' റാംജി ദീക്ഷിത് എന്നയാളുടെ വാക്കുകൾ. കൊറോണ വൈറസ് വ്യാപനത്തിന് തടയിടാൻ 21 ദിവസത്തെ ലോക്ക് ഡൗണിലാണ് ഇന്ത്യ. ഇതുവരെ ആയിരത്തോളം പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായിട്ടാണ് റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam