ധനസഹായം കര്‍ഷകരുടെ കുടുംബങ്ങള്‍ അംഗീകരിച്ചെന്ന് ലഖിംപുര്‍ ഡിഎം; കർഷക പ്രതിഷേധം അലയടിച്ച് രാജ്യം

By Web TeamFirst Published Oct 4, 2021, 5:09 PM IST
Highlights

45 ലക്ഷം രൂപ വീതമാണ് സഹായധനമായി നല്‍കുക. മരിച്ച കര്‍ഷകര്‍ക്ക് മാത്രമാണ് നിലവില്‍ സഹായധനം പ്രഖ്യാപിച്ചതെന്നും ലഖിംപുര്‍ ഡിഎം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 

ദില്ലി: ഉത്തര്‍പ്രദേശിലെ ലഖിംപൂർ ഖേരിയിൽ (lakhimpur Kheri) കര്‍ഷക പ്രതിഷേധത്തില്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ സഹായധനം അംഗീകരിച്ചു. 45 ലക്ഷം രൂപ വീതമാണ് സഹായധനമായി നല്‍കുക. മരിച്ച കര്‍ഷകര്‍ക്ക് മാത്രമാണ് നിലവില്‍ സഹായധനം പ്രഖ്യാപിച്ചതെന്ന് ലഖിംപുര്‍ ഡിഎം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലഖിംപുർ ഖേരിയിൽ നടന്ന സംഘർഷത്തിൽ നാലു കർഷകർ ഉൾപ്പടെ ഒന്‍പതുപേരാണ് മരിച്ചത്.  പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിശ് കുമാർ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കർഷക സംഘടനകളുടെ ആരോപണം.

എന്നാല്‍ നാലു പേരെ സമരക്കാർ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് ബിജെപി ആരോപിച്ചത്. ലഖീംപൂരിയിലെ സംഘർഷത്തിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധം നടത്തിയിരിക്കുകയാണ് കർഷക സംഘടനകൾ. ദില്ലി, ഹരിയാന ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കർഷകർ പ്രതിഷേധം നടത്തി.ദില്ലി യുപി  ഭവന് മുന്നിൽ പ്രതിഷേധിച്ച കർഷകനേതാവ് പി.കൃഷ്ണപ്രസാദ് അടക്കം നേതാക്കളെ പൊലീസ് മർദ്ദിച്ചു. ലഖീംപൂർ സംഘർഷത്തിൽ  ആശങ്ക രേഖപ്പെടുത്തിയ സുപ്രീം കോടതി  ദില്ലി അതിർത്തികളിലെ റോഡ് ഉപരോധത്തിൽ 43 കർഷകസംഘടനകൾ നോട്ടീസ് അയച്ചു. 

click me!