Lakhimpur Kheri : കർഷകരെ വണ്ടികയറ്റി കൊന്ന കേസ്; മന്ത്രിയുടെ രാജിയിലുറച്ച് പ്രതിപക്ഷം, പ്രതിരോധിക്കാൻ കേന്ദ്രം

By Web TeamFirst Published Dec 17, 2021, 1:55 AM IST
Highlights

പന്ത്രണ്ട് എംപിമാരെ തിരിച്ചെടുക്കുന്ന കാര്യത്തിലും തീരുമാനം നീളുകയാണ്. ഈ സമ്മേളനം അവസാനിക്കുന്നത് വരെ സസ്പെൻഷൻ തുടരാനാണ് സാധ്യത. ഏകീകൃത സിവിൽ നിയമത്തിനായുള്ള സ്വകാര്യ ബിൽ ഇന്ന് രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

ദില്ലി: കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ (Ajay Mishra) രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം (Opposition) ഇന്നും പാർലമെൻറിൽ (Parliament) നോട്ടീസ് നൽകും. ഇന്നലെ രാഹുൽ ഗാന്ധി വിഷയം സഭയിൽ ഉന്നയിച്ചിരുന്നു. പന്ത്രണ്ട് എംപിമാരെ തിരിച്ചെടുക്കുന്ന കാര്യത്തിലും തീരുമാനം നീളുകയാണ്. ഈ സമ്മേളനം അവസാനിക്കുന്നത് വരെ സസ്പെൻഷൻ തുടരാനാണ് സാധ്യത. ഏകീകൃത സിവിൽ നിയമത്തിനായുള്ള സ്വകാര്യ ബിൽ ഇന്ന് രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

ഇതിനിടെ ലഖിംപൂർ ഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിൻറെ അപേക്ഷ പരിഗണിച്ച് കോടതി നിർദ്ദേശ പ്രകാരമാണ് നടപടി. കർഷകരുടെ മേൽ വാഹനം ഇടിച്ചു കയറ്റിയത് മനഃപൂർവ്വമായിരുന്നുവെന്ന പ്രത്യേക അന്വേഷണ സംഘത്തിൻറെ റിപ്പോർട്ട് പരിഗണിച്ചാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കെതിരെ പുതിയ വകുപ്പുകൾ ചുമത്തിയത്.

സ്ഥലത്ത് വെടിവെപ്പ് നടന്നുവെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതിൻറെ അടിസ്ഥാനത്തിലാണ് ഐപിസി 307, 326, 334 എന്നീ വകുപ്പുകൾ കൂടി ചേർത്തത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചനയടക്കമുള്ള വകുപ്പുകൾ നേരത്തെ ചേർത്തിരുന്നു. അമിത വേഗത്തിൽ വാഹനമോടിക്കൽ, അശ്രദ്ധ കാരണം മരണം സംഭവിക്കൽ തുടങ്ങിയ വകുപ്പുകൾ എടുത്ത് മാറ്റിയാണ് എഫ്ഐആർ പുതുക്കിയത്. മറ്റ് 12 പ്രതികൾക്കെതിരെയും പുതിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സംഭവം ആസൂത്രതമായിരുന്നുവെന്ന അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര ജയിലിലെത്തി ആശിഷ് മിശ്രയെ കണ്ടത് വിവാദമായി.

കേന്ദ്രമന്ത്രിയെ എത്രയും വേഗം പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പാർലമെൻറിൻറെ ഇരുസഭകളിലും വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ആവശ്യം  തള്ളിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് ഇരുസഭകളും പല തവണ തടസ്സപ്പെട്ടു. ചർച്ച നടത്തി പ്രതിപക്ഷത്തിന് ആയുധം നൽകേണ്ടെന്നാണ് പ്രതിരോധത്തിലായ സർക്കാർ നിലപാട്. അജയ് മിശ്രയെ പുറത്താക്കണമെന്ന് സംയുക്ത കിസാൻ മോർച്ചയും ആവർത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം കേന്ദ്ര മന്ത്രിയടെ രാജി ആവശ്യപ്പെട്ട് ഇന്നും നോട്ടീസ് നൽകുന്നത്.

click me!