ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളെ തുടർന്ന് എൻടിഎയിൽ അഴിച്ചുപണിക്ക് കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ, പരീക്ഷാ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗം രൂപീകരിക്കാനും സൈബർ സുരക്ഷയടക്കം ശക്തിപ്പെടുത്താനും തീരുമാനമായി

ദില്ലി: ദേശീയ പരീക്ഷാ ഏജൻസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി. സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി. നീറ്റ് പരീക്ഷാ നടത്തിപ്പിലെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി സൈബർ സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനം, ഫോറൻസി വിഭാഗങ്ങളിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനാണ് എ ന്‍ടി എയുടെ തീരുമാനം. പേപ്പർ ചോർച്ച അന്വേഷിക്കാൻ പ്രത്യേക വിഭാഗങ്ങളെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. വിജിലൻസ് – ഇൻവെസ്റ്റിഗേഷൻ – ഫോറൻസിക്സ് വിഭാഗങ്ങളാകും അന്വേഷിക്കുക. സി ബി ഐ - ഐ ബി - ഇ ഡ‍ി - പൊലീസുമായി ഏകോപിച്ചായിരിക്കും അന്വേഷണം. വിദ്യാർത്ഥികളോട് കൂടുതൽ ഉത്തരവാദിത്തതോടെ ഇടപെടുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തെന്നും മന്ത്രി അറിയിച്ചു.

വിശദ വിവരങ്ങൾ

ചോദ്യപേപ്പർ ചോർച്ചയും തുടർവിവാദങ്ങളും ദേശീയ പരീക്ഷാ ഏജൻസിയുടെ കാര്യക്ഷമതയെ തന്നെ ചോദ്യം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായുള്ള നടപടികൾ ചർച്ച ചെയ്യാനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി യോഗം വിളിച്ചത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുമായി ബന്ധപപെട്ട വിഷയങ്ങളായിരുന്നു അജണ്ട. വിദ്യാർത്ഥികളോട് കൂടുതൽ ഉത്തരവാദിത്തതോടെ ഇടപെടുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം ക്രമക്കേടുകൾ തടയാൻ എൻ ടി എയുടെ പുതിയ നീക്കം. വിജിലൻസ്, ഇൻവെസ്റ്റിഗേഷൻ, ഫോറൻസിക്സ് വിഭാഗങ്ങൾക്കായി പ്രത്യേക ജനറൽ മാനേജർ തസ്തിക പുതിയതായി സൃഷ്ടിക്കും. പേപ്പർ ചോർച്ച, ആൾമാറാട്ടം, പരീക്ഷാ തട്ടിപ്പ് എന്നിവ തടയുകയാണ് ലക്ഷ്യം. സി ബി ഐ, ഐ ബി, ഇ ഡ‍ി, സൈബർ ക്രൈം വിഭാഗങ്ങൾ, സംസ്ഥാന പൊലീസ് തുടങ്ങിയ അന്വേഷണ ഏജൻസികളുമായി ഏകോപനവും പുതിയ വിഭാഗത്തിന്റെ ചുമതലയാകും. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ, സോഷ്യൽ മീഡിയ വിവരങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയും പരിശോധിക്കും.രാജ്യത്തെ പരീക്ഷാ കേന്ദ്രങ്ങളിലെ പ്രവർത്തനം കുറ്റമറ്റതാക്കുക എന്നതിനാണ് ഊന്നൽ. സൈബർ ആക്രമണങ്ങൾ നിരീക്ഷിക്കുക, സാങ്കേതിക സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, ടെക്നോളജി വെൻഡർമാരുടെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുക എന്നിവയും പുതിയ ഉദ്യോഗസ്ഥരുടെ ചുമതലകളിൽപ്പെടും. 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ സംവിധാനവും ശക്തിപ്പെടുത്തും. എൻ ടി എയുടെ ഘടനപരമായ മാറ്റം ഉന്നമിട്ട് കൂടുതൽ നടപടികളിലേക്ക് കടന്നതായി നേരത്തെ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.