ലഖിംപൂ‍ർ: നീതി തേടി രാഹുലും പ്രിയങ്കയും, കേന്ദ്രമന്ത്രിയെ പുറത്താക്കാതെ പിന്നോട്ടില്ല, രാഷ്ട്രപതി ഇടപെടുമോ?

By Web TeamFirst Published Oct 13, 2021, 1:04 PM IST
Highlights

ലഖീംപൂര്‍ കൂട്ടക്കൊലയെ കുറിച്ച് രണ്ട് സിറ്റിങ് ജഡ്ജിമാർ അന്വേഷിക്കണമെന്നും പ്രതിനിധി സംഘം  ആവശ്യപ്പെട്ടു

ദില്ലി: ലഖീംപൂർ (Lakhimpur) കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ(Ajay Mishra) മന്ത്രിസഭയിൽ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം കടുപ്പിട്ട് കോൺഗ്രസ്. മന്ത്രിയെ പുറത്താക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ (Ram Nath Kovind) കണ്ടു. രാഹുൽ ഗാന്ധി (Rahul Gandhi), പ്രിയങ്ക ഗാന്ധി(Priyanka Gandhi), എകെ ആന്‍റണി, ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖാർഖെ എന്നവരാണ് രാഷ്ട്രപതിഭവനിലെത്തിയത്. ലഖീംപൂര്‍ കൂട്ടക്കൊലയെ കുറിച്ച് രണ്ട് സിറ്റിങ് ജഡ്ജിമാർ അന്വേഷിക്കണമെന്നും പ്രതിനിധി സംഘം  ആവശ്യപ്പെട്ടു.

സാധാരണക്കാർക്ക് നീതി കിട്ടുമെന്ന് ഉറപ്പ് വരുത്താൻ അജയ് മിശ്രയുടെ രാജി വേണമെന്ന് രാഷ്ട്രപതിയെ(President of India) കണ്ടശേഷം പ്രിയങ്ക പ്രതികരിച്ചു. മരിച്ച കർഷകരുടെ കുടുംബങ്ങളെ കണ്ടിരുന്നെന്നും അവർ പറഞ്ഞത് അവർക്ക് നീതി വേണം എന്നാണെന്നുമായിരുന്നു രാഹുലിന്‍റെ പ്രതികരണം. അതുകൊണ്ടുതന്നെ കേന്ദ്രമന്ത്രിയെ പുറത്താക്കാൻ രാഷ്ട്രപതി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര (Asish Mishra) കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കിയത്. ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന ആശിഷ് മിശ്രയുടെ മൊഴികളിൽ നിറയെ വൈരുദ്ധ്യമുണ്ടെന്നും പൊലീസ് കോടതിയോട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവ സമയം സ്ഥലത്തില്ലായിരുന്നുവെന്ന ആശിഷ് മിശ്രയുടെ വാദം മൊബൈൽ ടവർ ലൊക്കേഷൻ റിപ്പോർട്ട് പൊളിച്ചു. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് തന്‍റെ ഡ്രൈവറല്ലെന്ന വാദവും തെറ്റായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ലംഖിപുർ കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ മകൻ റിമാൻഡിൽ

click me!