രാജ്യദ്രോഹ കേസ്; ഐഷ സുൽത്താനയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു

By Web TeamFirst Published Jun 25, 2021, 5:50 PM IST
Highlights

മൊബൈൽ ഫോൺ പിടിച്ചെടുക്കുന്ന കാര്യം നേരത്തെ അറിയിച്ചില്ലെന്നും ഫോൺ നമ്പറുകൾ എഴുതിയെടുക്കാൻ സാവകാശം തന്നില്ലെന്നും ഐഷ സുൽത്താന കുറ്റപ്പെടുത്തി. 

കവരത്തി: രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിൻ്റെ ഭാഗമായാണ് മൊബൈൽ ഫോൺ കൈവശം വാങ്ങിയതെന്ന് കവരത്തി പൊലീസ് അറിയിച്ചു. മൊബൈൽ ഫോൺ പിടിച്ചെടുക്കുന്ന കാര്യം നേരത്തെ അറിയിച്ചില്ലെന്നും ഫോൺ നമ്പറുകൾ എഴുതിയെടുക്കാൻ സാവകാശം തന്നില്ലെന്നും ഐഷ സുൽത്താന കുറ്റപ്പെടുത്തി. ഐഷയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.

രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയെ ലക്ഷദ്വീപിലെത്തിച്ച് കവരത്തി പോലീസ് മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു. എന്നാൽ, കേസിൽ ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും രാജ്യ വിരുദ്ധ നീക്കത്തിനാണ് ഐഷ പദ്ധതിയിട്ടതെന്നും അഡ്മിനിസ്ട്രേഷൻ വാദിച്ചു. എന്നാൽ. ഈ വാദങ്ങൾ തള്ളിയ ഹൈക്കോടതി ഉപാധികളോടെ ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. ഐഷക്കെതിരായ രാജ്യദ്രോഹ കേസ് പ്രഥമദൃഷ്ട്യ നിലനിൽക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഐഷ ക്രിമനിനൽ പശ്ചാത്തലം ഉള്ള വ്യക്തിയാണെന്ന് കരുതുന്നില്ല. മുന്‍കൂർ ജാമ്യാപേക്ഷ ആയതിനാൽ കേസിന്റെ മെറിറ്റിലേക്‌ കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയിൽ നിന്നുണ്ടായ വിജയം ദ്വീപ് ജനതയക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഊർജം നൽകുമെന്ന് ഐഷ സുൽത്താന പ്രതികരിച്ചു.

click me!