
പരേല്‍ (മുംബൈ): കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഗണേശോത്സവം നടത്തുന്നില്ലെന്ന് മുംബൈയിലെ ലാൽബാഗ്ച്ച രാജ ഗണേശോത്സവ് മണ്ഡൽ. ഉത്സവം നടക്കാറുള്ള സ്ഥലത്ത് ആ ദിവസങ്ങളിൽ രക്തദാന ക്യാപ് നടത്തുമെന്നും സംഘാടകർ വിശദമാക്കി. ഗണേശോത്സവത്തിന് മുംബൈയില്‍ ഏറെ പ്രശസ്തമായ ഇടമാണ് ഇവിടം.
ഓഗസ്റ്റ് 22 ന് ആരംഭിക്കേണ്ട ആഘോഷപരിപാടികളാണ് മാറ്റി വച്ചിരിക്കുന്നതെന്ന് ലാൽബാഗ്ച്ച രാജ ഗണേശോത്സവിന്‍റെ സംഘാടകര്‍ വിശദമാക്കി. രക്തദാനം, പ്ലാസ്മ ദാനം എന്നിവയ്ക്കൊപ്പം ഇവ ചെയ്യേണ്ടതിന്‍റെ ആവശ്യകതയേക്കുറിച്ച് പത്ത് ദിന ബോധവല്‍ക്കരണവും സംഘടിപ്പിക്കുമെന്നും ഗണോശോത്സവ സംഘാടകര്‍ വ്യക്തമാക്കി.
മുംബൈ പരേലിലെ പെരു ചോളില്‍ നടക്കുന്ന ഈ ഗണേശോത്സവത്തില്‍ പങ്കെടുക്കാന്‍ വര്‍ഷം തോറും ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്താറുള്ളത്. 1934 മുതല്‍ പിന്തുടരുന്ന ആചാരമാണ് കൊവിഡ് 19 വ്യാപനം ചെറുക്കാനായി ഉപേക്ഷിച്ചിട്ടുള്ളത്. ജനങ്ങളുടെ സുരക്ഷയെക്കരുതി അതീവ ദുഖത്തോടെയാണ് ആഘോഷം ഉപേക്ഷിക്കുന്നതെന്നാണ് സംഘാടകര്‍ വിശദമാക്കിയത്.
ഗണേശോത്സവ സമയത്ത് മഹാരാഷ്ട്രയില്‍ 14000ത്തോളം ഇടങ്ങളിലാണ് പ്രത്യേക ആഘോഷം നടക്കുന്നതെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. അവയില്‍ ഏറ്റവും അധികം ആളുകളെത്തുന്നതാണ് ലാൽബാഗ്ച്ച രാജ ഗണേശോത്സവ് മണ്ഡൽ. ആഘോഷസമയത്ത് ഇവിടേക്ക് ആളുകള്‍ എത്തരുതെന്നും സംഘാടകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam