
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഭാഷയെയും ശൈലിയെയും വിമർശിച്ചതിനെച്ചൊല്ലി ബിജെപി എംപി കങ്കണ റണൗട്ടും കോക്‌റോച്ച് ജനതാ പാർട്ടി മുഖ്യ വക്താവും അ സൗരവ് ദാസും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ഇരുഭാഗത്തുനിന്നും കടുത്ത വിമർശനങ്ങളും ആരോപണങ്ങളുമാണ് ഉയരുന്നത്. വിദ്യാർത്ഥി പ്രതിഷേധങ്ങളിലെ ദൃശ്യങ്ങൾ അറപ്പുളവാക്കുന്നതാണെന്നും പ്രക്ഷോഭകർ ഉപയോഗിച്ച അശ്ലീലവും അസഭ്യവുമായ ഭാഷ അംഗീകരിക്കാനാകില്ലെന്നും കാണിച്ച് കങ്കണ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ രംഗത്തെത്തിയതാണ് തർക്കങ്ങളുടെ തുടക്കം. വിദ്യാർത്ഥികളെ അരാജക വാദികൾ എന്ന് വിശേഷിപ്പിച്ച കങ്കണ, ഇത്തരം ദൃശ്യങ്ങൾ കണ്ടതിനു ശേഷം തനിക്ക് ഒരു ഡിജിറ്റൽ ഡിറ്റോക്സ് ചെയ്യേണ്ടി വന്നുവെന്നും കുറിച്ചിരുന്നു.
കങ്കണയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് രംഗത്തെത്തി. സ്വന്തം പാർട്ടിയിലുള്ളവർ പോലും കങ്കണ റണൗട്ടിനെ കാര്യമായി എടുക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല, പിന്നെ എന്തിനാണ് നമ്മൾ അവരെ കാര്യമായി എടുക്കുന്നത്?ജെൻ സി ആകട്ടെ, ജെൻ ആൽഫ ആകട്ടെ, ഒരു പുതിയ തലമുറയും അവരെ ഗൗരവത്തോടെ കാണുന്നില്ല. ഹിമാചൽ പ്രദേശിലെ സ്വന്തം മണ്ഡലം സന്ദർശിച്ചപ്പോൾ പാർലമെന്റ് അംഗമെന്ന നിലയിൽ വലിയ അധ്വാനം വേണ്ടിവരില്ലെന്നാണ് താൻ കരുതുന്നു വെന്നും, എന്നാൽ അത് കഠിനാധ്വാനം നിറഞ്ഞതാണെന്ന് പിന്നീട് മനസ്സിലായെന്നും അവർ പറഞ്ഞിരുന്നു. അവരുടെ രാഷ്ട്രീയ ഗൗരവം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ എന്ന് സൗരവ് ദാസ് പരിഹസിച്ചു.
സൗരവ് ദാസിന്റെ പ്രസ്താവനയ്ക്കെതിരെ കൂടുതൽ കടുപ്പിച്ചാണ് കങ്കണ റണൗട്ട് മറുപടി നൽകിയത്. സൗരവ് ദാസിന് 28 വയസ്സുണ്ട്, ആ വയസ്സിൽ എനിക്ക് രണ്ട് ദേശീയ അവാർഡുകൾ ഉണ്ട്. കഴിഞ്ഞ രണ്ട് വർഷമായിട്ടാണ് ഞാൻ രാഷ്ട്രീയത്തിലുള്ളതെങ്കിലും 20 വർഷമായി പൊതുരംഗത്തുണ്ട്. ഒരു പുതിയ പാർലമെന്റ് അംഗം എന്ന നിലയിൽ വലിയ ജോലിഭാരം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാകാം. കാരണം ഞാൻ ഒരു സിനിമാ നിർമ്മാതാവ്, അഭിനേത്രി, തിരക്കഥാകൃത്ത്, സംരംഭക എന്നീ നിലകളിലെല്ലാം പ്രവർത്തിക്കുന്നയാളാണ്. എന്നാൽ തികച്ചും നിഷ്ക്രിയനും തൊഴിൽ രഹിതനുമായ സൗരവിനെപ്പോലൊരാൾക്ക് ഏത് പ്രായത്തിലും എപ്പോഴും ഡിമാൻഡുള്ള ഒരാളുടെ അവസ്ഥ എന്താണെന്ന് ഒരിക്കലും മനസ്സിലാകില്ല എന്നായിരു്നനു കങ്കണയുടെ പ്രതികരണം. തുടർന്ന് സൗരവിന് ഉപദേശവുമായി എത്തിയ കങ്കണ, പ്രിയപ്പെട്ട സൗരവ്, നിങ്ങളുടേത് വ്യക്തിപരമായ പ്രശ്നങ്ങളാണ്. നിങ്ങൾ ഒരു വിദ്യാർത്ഥിയല്ല, ഉപകാരമില്ലാത്ത ആളാണ്. ആദ്യം വല്ല തൊഴിൽ നൈപുണ്യവും പഠിച്ചു തുടങ്ങൂ, അത് നല്ലൊരു തുടക്കമായിരിക്കും" എന്നും കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam