
ലക്ക്നൗ: സർക്കാർ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ 50-കാരനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. അധ്യാപകനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. രക്ഷിതാക്കളും നാട്ടുകാരും രാവിലെ സ്‌കൂളിന് മുന്നിലെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ സുനിൽ ചൗബേ സ്ഥലത്തെത്തി കർശന നടപടി ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാർ ഉപരോധം അവസാനിപ്പിച്ചത്.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, അധ്യാപകൻ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെൺകുട്ടിയെ സ്‌കൂളിലെ സ്മാർട്ട് ക്ലാസ്‌റൂമിലേക്ക് തനിയെ വിളിച്ചുകൊണ്ടുപോയി മോശമായി പെരുമാറുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ സ്‌കൂളിൽ നിന്ന് പുറത്താക്കുമെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ മറ്റ് അധ്യാപകരും ജീവനക്കാരും പ്രതികരിച്ചപ്പോൾ ഇയാൾ അവരുമായി വഴക്കിട്ടിരുന്നതായും റിപ്പോർട്ടുകളിലുണ്ട്.
ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധ്യാപകനെ ഉടനടി സസ്‌പെൻഡ് ചെയ്തതായി ഡിസ്ട്രിക്റ്റ് ബേസിക് ശിക്ഷാ അധികാരി മനീഷ് കുമാർ സിംഗ് അറിയിച്ചു. പെൺകുട്ടികളുടെ സുരക്ഷയും സ്‌കൂളിലെ പഠനാന്തരീക്ഷവും കണക്കിലെടുത്താണ് നടപടി. സംഭവത്തിൽ നവനഗർ ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ പങ്കജ് കുമാർ സിംഗിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. 15 ദിവസത്തിനകം വകുപ്പുതല അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam