സാമ്പത്തിക രംഗത്തെ ഇതിഹാസം; തകർച്ചയിൽ നിന്ന് രാജ്യത്തെ കൈപിടിച്ചുയർത്തി; ആഗോള മാന്ദ്യത്തിലും തകരാതെ കാത്തു

Published : Dec 26, 2024, 11:43 PM IST
സാമ്പത്തിക രംഗത്തെ ഇതിഹാസം; തകർച്ചയിൽ നിന്ന് രാജ്യത്തെ കൈപിടിച്ചുയർത്തി; ആഗോള മാന്ദ്യത്തിലും തകരാതെ കാത്തു

Synopsis

ധനമന്ത്രി പദത്തിലും പ്രധാനമന്ത്രി പദത്തിലും രാജ്യത്തെ പ്രതിസന്ധികളിൽ തകരാതെ മുന്നോട്ട് നടത്തിയ നേതാവായിരുന്നു മൻമോഹൻ സിങ്

ദില്ലി: സാമ്പത്തിക രംഗത്ത് രാജ്യത്ത് തിളങ്ങിനിന്നവരിൽ പ്രമുഖനായിരുന്നെങ്കിലും മൻമോഹൻ സിങ് രാഷ്ട്രീയത്തിലേക്ക് എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. 1991 ൽ കോൺഗ്രസ് രാജ്യത്ത് വീണ്ടും അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രിയാകാൻ നിയോഗം ലഭിച്ച നരസിംഹറാവുവിൻ്റേതായിരുന്നു ആ സുപ്രധാന തീരുമാനം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ച ഘട്ടത്തിൽ വലിയ പരിഷ്‌കാരങ്ങളില്ലെങ്കിൽ ഒരു പക്ഷെ തകർന്നുപോയേക്കുമെന്ന നിലയിൽ കാര്യങ്ങളെത്തിയപ്പോഴായിരുന്നു മൻമോഹൻ സിങിൻ്റെ ഉദയം.

പുതുതായി അധികാരമേറ്റ സർക്കാരിൽ ധനമന്ത്രിയാകാനായിരുന്നു 1991 ൽ നരസിംഹ റാവു, മൻമോഹൻ സിങിനെ ക്ഷണിച്ചത്. അതിന് മുൻപ് റിസർവ് ബാങ്ക് ഗവർണറായി പ്രവർത്തിച്ചിരുന്നെങ്കിലും ഈ ഫോൺ കോൾ വരുമ്പോൾ അദ്ദേഹം യുജിസി ചെയർമാനായിരുന്നു. ധനമന്ത്രിയാകുന്നതിൻ്റെ ഭാഗമായി അദ്ദേഹം തൻ്റെ പദവികളെല്ലാം ഒഴിഞ്ഞ് അസമിൽ നിന്ന് രാജ്യസഭാംഗമായി പാർലമെൻ്റിലെത്തി. 

ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സമയത്താണ് മൻമോഹൻ സിങ് ധനമന്ത്രിയായത്. അന്ന് രാജ്യത്തെ ധനക്കമ്മി ജിഡിപിയുടെ എട്ടര ശതമാനമായിരുന്നു. വിദേശനാണ്യ ശേഖരമാകട്ടെ കഷ്ടിച്ച് രണ്ടാഴ്ചത്തെ ഉപയോഗത്തിന് മാത്രവുമായിരുന്നു. ഈ നിലയിൽ നിന്നൊരു മാറ്റത്തിന് അന്താരാഷ്ട്ര നിധിയിൽ നിന്നുള്ള വായ്പയായിരുന്നു മൻമോഹൻ കണ്ട വഴി. എന്നാൽ ഐഎംഎഫ് ഒരു നിബന്ധന വെച്ചു. രാജ്യത്തെ ലൈസൻസ് രാജ് അവസാനിപ്പിക്കാനും വിപണി വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുക്കാനും ഐഎംഎഫ് ആവശ്യപ്പെട്ടു. ആ വഴി ശരിയാണെന്ന നിലപാടായിരുന്നു മൻമോഹനും.

അതോടെയാണ് ലൈസൻസ് രാജ് അവസാനിച്ചത്. ഇറക്കുമതി ചുങ്കം കുറച്ച് വിപണിയിലും ഇടപെട്ടു. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അടക്കം സാമ്പത്തിക പരിഷ്കാരങ്ങൾ പിന്നാലെ വന്നു. എന്നാൽ ഈ നടപടികൾക്ക് പാർട്ടിക്കകത്തും പുറത്തും പൊതുസ്വീകാര്യത ലഭിച്ചില്ല. വിമർശനങ്ങളും മുറുമുറുപ്പുകളും ഉയർന്നപ്പോൾ 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' (DO or DIE) എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇതോടെ മറ്റ് വഴികളില്ലാതെ എല്ലാവരും മൻമോഹനൊപ്പം നിന്നു.

അന്ന് വാണിജ്യ സഹമന്ത്രിയായിരുന്ന പി ചിദംബരമായിരുുന്നു.അദ്ദേഹം മൻമോഹൻ സിങിന് പൂർണ പിന്തുണ നൽകി. സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലം വേഗത്തിൽ ദൃശ്യമായി തുടങ്ങി. 1992-93 കാലത്ത് ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് 5.1 ശതമാനത്തിലേക്ക് ഉയർന്നു. തൊട്ടടുത്ത വർഷം ഇത് 7.3 ശതമാനമായി വളർന്നു. ഇൻഷുറൻസ് മേഖലയിൽ ആർ.എൻ.മൽഹോത്ര കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കി ഇവിടെയും മൻമോഹൻ സിങ് രാജ്യത്തെ നയിച്ചു. 

കോൺഗ്രസിന് ഭരണം നഷ്ടമായപ്പോൾ 1998-2004 കാലത്ത് രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി മൻമോഹൻ സിങ് മാറിയത് അദ്ദേഹത്തിൽ പാർട്ടി അർപ്പിച്ച വിശ്വാസത്തിൻ്റെ തെളിവായി. പിന്നീട് പ്രധാനമന്ത്രിയായപ്പോഴും അദ്ദേഹം രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയിൽ നിർണായക തീരുമാനങ്ങളെടുത്തു. 2007ൽ ഏറ്റവും വലിയ സാമ്പത്തിക വളർച്ച നിരക്ക് 9 % ആയി ഉയർന്നു. ലോകത്ത് അതിവേഗ വളർച്ചയുടെ പാതയിൽ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ ഉയർന്നു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിലും രാജ്യത്തെ സാമ്പത്തിക സ്ഥിതി തകരാതെ മൻമോഹൻ-ചിദംബരം കൂട്ടുകെട്ട് പിടിച്ചു നിർത്തി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുന്നു, വിജയ് ഒറ്റപ്പെടുന്നു; ഡിഎംകെ പാളയത്തിലേക്ക് ചുവടുമാറ്റി എഐഎഡിഎംകെ എംഎൽഎ; ദിനകരൻ എൻഡിഎയിൽ
സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശങ്ങൾ: ഉദയനിധി സ്റ്റാലിന്‍റേത് വിദ്വേഷ പ്രസംഗം ആണെന്ന് മദ്രാസ് ഹൈക്കോടതി