വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭയിൽ പ്രതിഷേധിച്ചു. ഇതോടെ പൊതുപരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചർച്ച തടസപ്പെട്ടു

ദില്ലി: ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ ലോക്സഭയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പരീക്ഷ ഭേദഗതി ബില്ലിന്‍ മേലുള്ള ചര്‍ച്ച പ്രതിപക്ഷ പ്രതിഷേധത്തില്‍ തടസപ്പെട്ടു. മന്ത്രി ജിതേന്ദ്രസിംഗ് ബില്ലവതരിപ്പിച്ചെങ്കിലും പൊലീസ് നടപടിയില്‍ അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പാര്‍ലമെന്‍റ് കവാടത്തില്‍ ധര്‍മ്മേന്ദ്ര പ്രധാന് ഭരണപക്ഷം സ്വീകരണം നല്‍കിയപ്പോള്‍ പ്രതിപക്ഷം എതിര്‍ത്ത് മുദ്രാവാക്യം വിളിച്ചു. പന്ത്രണ്ട് മണിയോടെയാണ് ലോക് സഭയില്‍ പൊതുപരീക്ഷ ഭേദഗതി ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. പരീക്ഷ ക്രമക്കേടില്‍ പരമാവധി പത്ത് വര്‍ഷം വരെയ തടവും, പത്ത് കോടി രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്‍ മന്ത്രി ജിതേന്ദ്രസിംഗ് അവതരിപ്പിച്ചു. ബഹളം ശക്തമായി. പ്രതിപക്ഷ പ്രതിഷേധം നടുത്തളം വരെയെത്തി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പോലീസ് നായാട്ടില്‍ അമിത് ഷാ മറുപടി പറയണമെന്ന മുദ്രാവാക്യം പ്രതിപക്ഷം ശക്തമാക്കി. ബഹളത്തില്‍ സഭ മുങ്ങിയതോടെ ചര്‍ച്ചയും പാളി. പത്ത് മണിക്കൂര്‍ ചര്‍ച്ച നടത്തി ബില്ല് പാസാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. രാവിലെ ചേര്‍ന്ന ഇന്ത്യ സഖ്യം യോഗം അമിത് ഷാ മറുപടി നല്‍കിയ ശേഷം ചര്‍ച്ചയില്‍ പങ്കെടുത്താല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

രാജ്യസഭയും ഇളകിമറിഞ്ഞു

രാജ്യസഭയും ബഹളത്തില്‍ ഇളകി മറിഞ്ഞു. രാജ്യതലസ്ഥാനത്ത് നിഷ്ക്കളങ്കരായ വിദ്യാര്‍ത്ഥികളുടെ രക്തമൊഴുകിയെന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. അമിത് ഷാക്കെതിരെ വിമര്‍ശനവുമായെഴുന്നേറ്റ സന്തോഷ് കുമാര്‍ എം പിയെ ചെയര്‍മാന്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. രാജിക്ക് ശേഷം പാര്‍ലമെന്‍റിലെത്തിയ ധര്‍മ്മേന്ദ്ര പ്രധാനെ മുദ്രവാക്യം വിളികളുമായി ഭരണ പക്ഷം സ്വീകരിച്ചു. ഈ സമയം കവാടത്തിൽ പ്രതിഷേധിച്ചിരുന്ന പ്രതിപക്ഷം പ്രധാനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത് സംഘര്‍ഷാന്തരീക്ഷമുണ്ടാക്കി. അതേസമയം സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുകയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികളെ മോദി പറ്റിക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ബംഗാളിലും ബിഹാറിലും കേസെടുത്തുവെന്നറിഞ്ഞതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. കേസടുക്കുന്നത് ചൂണ്ടിക്കാട്ടി പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷം നീക്കം.