
മുംബൈ: മുംബൈയിൽ സീരിയൽ സെറ്റിൽ പുലിയിറങ്ങിയ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് സീരിയൽ രംഗത്തെ സംഘടനകൾ രംഗത്ത്. ഗൊരേഗാവ് ഫിലിംസിറ്റിയിലെ മറാത്തി സീരിയലിന്‍റെ സെറ്റിലാണ് ഇന്നലെ പുലി ഇറങ്ങിയത്. ആളുകൾ പരിഭ്രാന്തരായെങ്കിലും പുലി ആരെയും ആക്രമിച്ചില്ല.
ഇന്നലെ വൈകീട്ട് സുഖ് മജേ നക്കീ കൈ ആസ്താ എന്ന മറാത്തി സീരിയൽ സെറ്റിലേക്കാണ് അപ്രതീക്ഷിതമായി പുലിയെത്തിയത്. പുലിയെ കണ്ട് സെറ്റിലുണ്ടായിരുന്നവർ പരിഭ്രാന്തരായി. പലരും പുലിയുടെ ആക്രമണം ഉണ്ടാകുമോ എന്ന ഭയത്തിലുമായിരുന്നു. എന്നാൽ ആളപായമൊന്നും ഉണ്ടായില്ല. പക്ഷെ ആശങ്ക ഒഴിയുന്നില്ലെന്നതാണ് യാഥാർത്ഥ്യം. സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിനോട് ചേർന്നാണ് ഗൊരേഗാവ് ഫിലിം സിറ്റി. ഇതാദ്യമായല്ല പുലി ഫിലിം സിറ്റിയിലെത്തുന്നത്. ഇക്കഴിഞ്ഞ ജൂലൈ 18 നും ഇവിടെ പുലി ഇറങ്ങിയിരുന്നു.
അന്ന് മനുഷ്യരെ ആക്രമിച്ചില്ലെങ്കിലും ഫിലിം സിറ്റിയിൽ അലഞ്ഞ് നടന്ന ഒരു നായയെ കൊന്നു. അതായത് കാടിറങ്ങി പുലിയെത്തുന്നത് ആവർത്തിക്കുന്ന സംഭവമാണെന്നാണ് വ്യക്തമാകുന്നത്. സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിനോട് ചേർന്നുള്ള ആരെ കോളനിയിൽ പുലി മനുഷ്യരെ ആക്രമിച്ച് കൊന്നിട്ടുണ്ട്. സാഹചര്യം ഏറെ ഗൗരവമാണെന്നും വനം വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നുമുള്ള ആവശ്യമാണ് സീരിയൽ രംഗത്തെ സംഘടനകൾ മുന്നോട്ടുവയ്ക്കുന്നത്.
ആയിരമേക്കറിൽ കണ്ടത് പുലിയുടെ കാൽപ്പാടുകൾ തന്നെ
അതേസമയം പുലിയെ സംബന്ധിച്ച് അടിമാലിയിൽ നിന്നും മറ്റൊരു വാർത്ത പുറത്തുവന്നിട്ടുണ്ട്. അടിമാലി ആയിരമേക്കറിൽ കണ്ടത് പുലിയുടെ കാൽപ്പാടുകളെന്ന സ്ഥിരീകരണമാണ് ഇന്നുണ്ടായത്. കാൽപ്പാദങ്ങളുടെ അടയാളം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പുലിയാണെന്ന് ഉറപ്പിച്ചത്. സി സി ടി വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. അടിമാലി – കുമളി ദേശീയ പാതയിലുള്ള വെള്ളത്തൂവല്‍ പഞ്ചായത്തിലെ ആയിരമേക്കര്‍ പള്ളിക്കടുത്താണ് കഴിഞ്ഞ ദിവസം രാത്രിയിൽ പുലിയെ കണ്ടത്. രാത്രി പതിനൊന്നരയോടെ ഇതുവഴി കല്ലാർ കുട്ടിയിലേക്ക് പോയ ജീപ്പ് ഡ്രൈവറാണ് പുലിയെ കണ്ടത്. പള്ളിക്ക് സമീപത്തെ മഠത്തിൽ സ്ഥാപിച്ചിരുന്ന സി സി ടി വിയിൽ നിന്നും പുലിയുടെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ പരിശോധനയില്‍ ആയിരമേക്കർ ജനത സ്കൂൾ പരിസരത്ത് പുലിയുടെ കാൽപ്പാടുകള്‍ കണ്ടെത്തി. തുടർന്ന് പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് പഗ്മാർക്ക് ശേഖരിച്ച് പരിശോധന നടത്തിയാണ് സ്ഥിരീകരിച്ചത്. പ്രദേശത്ത് വനം വകുപ്പ് പട്രോളിംഗ് തുടങ്ങി. കൂടുതൽ സ്ഥലങ്ങളിൽ പുലിയെ കണ്ടതായി സ്ഥിരീകരിച്ചാൽ കൂട് സ്ഥാപിക്കാനുളള നടപടികളിലേക്ക് വനംവകുപ്പ് കടക്കും. പ്രദേശത്തുകൂടിയുള രാത്രി യാത്ര ഒഴിവാക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam