
ചെന്നൈ: തമിഴ്നാട് മധുര തിരുപ്പരങ്കുൺട്രം മലയിലെ കാർത്തിക ദീപം തെളിക്കലിനെ ചൊല്ലിയുള്ള പോര് പുതിയ തലത്തിലേക്ക്. സിക്കന്ദർ ദർഗയുടെ അടുത്തുള്ള ദീപത്തൂണിൽ ദീപം തെളിക്കാൻ ഹർജിക്കാരനായ ഹിന്ദു മുന്നണി നേതാവിനെ അനുവദിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് നടപ്പായില്ല. മധുര ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് ജി ആർ സ്വാമിനാഥന്‍റെ ഉത്തരവ് പ്രകാരം രാത്രി ഏഴിന് മലയിലെത്തിയ ഹർജിക്കാരനെ പൊലീസ് തടഞ്ഞു. സ്ഥലത്തെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്‍റ് നൈനാർ നാഗേന്ദ്രനെയും മറ്റ് ബിജെപി നേതാക്കളെയും പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
ഉത്തരവ് നടപ്പായോ എന്നറിയാൻ രാത്രി പത്തരയ്ക്ക് കേസ് വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് സ്വാമിനാഥൻ അറിയിച്ചിരുന്നു. അതേസമയം മലയിലെ ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ മാത്രമാണ് ദീപം തെളിക്കേണ്ടതെന്ന 2014 ലെ ഹൈക്കോടതി ഉത്തരവ് ആണ് സർക്കാർ പിന്തുടരുന്നതെന്നും, ഹിന്ദുത്വ ശക്തികൾക്ക് മുന്നിൽ കീഴടങ്ങില്ലെന്നും നിയമമന്ത്രി എസ് രഘുപതി വ്യക്തമാക്കി. സുപ്രീം കോടതിയെ സമീപിക്കുന്നതും ഡിഎംകെ സർക്കാർ ആലോചിക്കുന്നുണ്ട്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് വർഗീയ സംഘർഷം ഉണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നാണ് ഡിഎംകെയുടെ നിലപാട്.