
ദില്ലി: ലോക്സഭയിൽ വഖഫ് ബിൽ ചർച്ചക്കിടെ ബിൽ കീറിക്കളഞ്ഞ് എ.ഐ.എം.ഐ.എം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. വഖഫ് ബില്ലിനെതിരെ മഹാത്മാഗാന്ധിയുടെ മാതൃക സ്വീകരിച്ചാണ് തന്റെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കൻ ജീവിതകാലത്ത് വെള്ളക്കാർക്ക് അനുകൂലമായ ബിൽ കീറിയെറിഞ്ഞായിരുന്നു ഗാന്ധിയുടെ സമരം.
ഗാന്ധിയെപ്പോലെ ഞാനും ഈ നിയമം കീറിക്കളയുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും പേരിൽ ഈ രാജ്യത്ത് ഭിന്നത സൃഷ്ടിക്കാൻ ബിജെപി ആഗ്രഹിക്കുന്നു. 10 ഭേദഗതികൾ അംഗീകരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് ആരംഭിച്ച മാരത്തൺ ചർച്ചയുടെ അവസാനത്തിലാണ് ഒവൈസി സംസാരിച്ചത്. പ്രതിപക്ഷം ബില്ലിനെതിരെ അണിനിരന്നു.
ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും മതം ആചരിക്കാനുള്ള മൗലികാവകാശത്തെയും നിയമത്തിന് മുന്നിൽ തുല്യത ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 14 ഉം മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്ന ആർട്ടിക്കിൾ 15 ഉം ലംഘിക്കുന്നുവെന്നുമാണ് പ്രതിപക്ഷം വാദിച്ചത്. വഖഫ് ഭേദഗതി ബിൽ അപകടകരവും ഭിന്നിപ്പിക്കുന്നതുമായ നിയമമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ വാദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam