പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അ‍ർധരാത്രി മുതൽ പ്രാബല്യത്തിൽ: രാജ്യം ലോക്ക് ഡൗണിൽ

By Web TeamFirst Published Mar 25, 2020, 8:08 AM IST
Highlights

 ഇപ്പോൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിൽ ഒരുപാട് കുടുംബങ്ങളെ രാജ്യത്തിന് നഷ്ടപ്പെടുമെന്ന് പ്രധാനമന്ത്രി 

​ദില്ലി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യമെങ്ങും 21 ദിവസത്തെ ലോക്ക് ഡൗൺ നിലവിൽ വന്നു. അവശ്യ സര്‍വ്വീസുകളെ കര്‍ഫ്യുവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ തന്നെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങളും ഉത്തരവിലൂടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് എന്ന മഹാമാരി നേരിടാനുള്ള നിര്‍ണായക ഘട്ടമെന്ന് വ്യക്തമാക്കിയാണ് പ്രധാനമന്ത്രി സമ്പൂര്‍ണ കര്‍ഫ്യു പ്രഖ്യാപിച്ചത്. ചിലരുടെ അശ്രദ്ധ സമൂഹത്തിനും രാജ്യത്തിനും ഭീഷണി ഉയര്‍ത്തി. ഇപ്പോൾ ഇതു നടപ്പാക്കിയില്ലെങ്കിൽ ഏറെ കുടുംബങ്ങളെ രാജ്യത്തിന് നഷ്ടപ്പെടും. വികസിത രാജ്യങ്ങൾക്ക് പോലും കൊവിഡ് 19-നെ പ്രതിരോധിക്കാൻ കഴിയുന്നില്ല. 

എന്നാൽ ഇത് മറികടക്കുന്ന ചില രാജ്യങ്ങളുടെ അനുഭവം കടമെടുത്താണ് സോഷ്യൽ ഡിസ്റ്റൻസിംഗ് എന്ന നടപടിയിലേക്ക് രാജ്യം പോകുന്നത്. ജനത കര്‍ഫ്യുവിനെക്കാൾ വലിയ കര്‍ഫ്യുവാണ് വരാൻ പോകുന്നത്. അവശ്യ സാധനങ്ങളുടെ ലഭ്യതയെ ഈ അടച്ചിടൽ ബാധിക്കില്ലെന്നും ഇത് കാരണം കഷ്ടപ്പെടുന്നവരെ രാജ്യം മറക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 

മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ലോക്ക് ഡൗണിലും കടകൾ, പാൽ ബൂത്തുകൾ, റേഷൻ കടകൾ എന്നിവ തുറക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. ആരോഗ്യ മേഖലക്ക് പുറമെ ടെലികോം പെട്രോൾ പമ്പുകൾ മാധ്യമങ്ങൾ എന്നിവയേയും കര്‍ഫ്യുവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്യവശ്യമല്ലാത്ത കേന്ദ്ര-സംസ്ഥാന ഓഫീസുകളെല്ലാം അടച്ചിടും. പരമാവധി 2 വര്‍ഷം വരെ ലംഘനത്തിന് ശിക്ഷ നൽകാൻ വകുപ്പുള്ള നിയമപ്രകാരമാണ് പ്രധാനമന്ത്രി ഈ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.

click me!