'കുത്തിപ്പൊട്ടിക്കരുത്, ജീവിതമാണ്', കേണ് പറഞ്ഞിട്ടും ടയർ കുത്തിക്കീറി ദില്ലി പൊലീസ്

By Web TeamFirst Published Apr 14, 2020, 5:53 PM IST
Highlights
ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലുള്ള മകനും അമ്മയുമാണ് സൈക്കിൾ റിക്ഷയിലുണ്ടായിരുന്നത്. മനസ് അലിവ് തോന്നി ഇവരെ ആശുപത്രിയിലെത്തിക്കാൻ വന്ന സൈക്കിള്‍ റിക്ഷാക്കാരനോടായിരുന്നു പൊലീസിന്റെ അതിക്രമം. 
ദില്ലി: സുരക്ഷയുടെ പേരില്‍ രാജ്യ തലസ്ഥാനത്തും പൊലീസ് അതിക്രമം. ആശുപത്രിയില്‍ നിന്ന് മടങ്ങിയ അമ്മയെയും മകനെയും ദില്ലി പൊലീസ് വഴിയിലിറക്കിവിട്ടു. സഞ്ചരിച്ച സൈക്കിള്‍ റിക്ഷയുടെ ടയര്‍ പൊലീസ് കുത്തിക്കീറി. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ആസാദ് പൂരില്‍ വെച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന്റെ ക്യാമറയിൽ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ലോക്ക് ‍ഡൗണ്‍ കാലത്ത് പുറത്തിറങ്ങിയ സൈക്കിള്‍ റിക്ഷാക്കാരനോട് ക്രൂരമായ രീതിയിലായിരുന്നു ദില്ലി പൊലീസിന്‍റെ പെരുമാറ്റം. കാര്യം കേള്‍ക്കാനുള്ള സാവകാശം പോലും പൊലീസ് നല്‍കിയില്ല. 

ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലുള്ള മകനും അമ്മയുമാണ് സൈക്കിൾ റിക്ഷയിലുണ്ടായിരുന്നത്. ഇവരുടെ വീട്ടില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ദൂരമുണ്ട് അംബദ്കര്‍ ആശുപത്രിയിലേക്ക്. മനസ് അലിവ് തോന്നി ഇവരെ ആശുപത്രിയിലെത്തിക്കാൻ വന്ന സൈക്കിള്‍ റിക്ഷാക്കാരനോടായിരുന്നു പൊലീസിന്റെ അതിക്രമം. റിക്ഷയിലെ യാത്ര പൊലീസ് മുടക്കിയതോടെ അമ്മയും മകനും നടന്നാണ് വീട്ടിലേക്ക് മടങ്ങിയത്.

ദില്ലിയില്‍ നിന്ന് ഷിജോ ജോര്‍ജ്ജിനൊപ്പം അഞ്ജുരാജ് തയ്യാറാക്കിയ റിപ്പോർട്ട്:

click me!