
ദില്ലി: ദേശീയ ലോക്ക് ഡൗൺ നീട്ടി കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വരുന്നത് വരെ നിലവിലെ നിർദ്ദേശങ്ങൾ തുടരുമെന്നാണ് ഉത്തരവിൽ പറയുന്നത്. മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടുകയാണെന്നും രോഗവ്യാപനം കുറയുന്ന മേഖലകൾക്ക് ഏപ്രിൽ ഇരുപതിന് ശേഷം ഇളവുകൾ നൽകുമെന്നുമാണ് പ്രധാമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചത്.
സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും പൊതുനിലപാട് അംഗീകരിച്ചാണ് ലോക്ക് ഡൗൺ നീട്ടുന്നതെന്ന് നരേന്ദ്ര മോദിയുടെ വിശദീകരണം. മെയ് 1 അവധിയും മൂന്ന് ഞായറാഴ്ചയും ആയ സാഹചര്യത്തിലാണ് പ്രതീക്ഷിച്ചതിനെക്കാൾ മൂന്ന് ദിവസം കൂടി ലോക്ക് ഡൗൺ നീട്ടിയത്. തീവ്രമേഖലകളിൽ വൻ ശ്രദ്ധ വേണമെന്നും ഇപ്പോഴത്തെ കടുത്ത നിയന്ത്രണം ഏപ്രിൽ ഇരുപത് വരെ തുടരുമെന്നും പ്രധാമന്ത്രി പറഞ്ഞു. ചില അവശ്യസേവനങ്ങൾക്ക് ഇരുപത് മുതൽ ഇളവ് നൽകും.
ഇരുപത്തിയൊന്ന് ദിവസത്തെ ആദ്യഘട്ട ലോക്ക് ഡൗണിനിടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായത് ഇരുപതിരട്ടി വര്‍ധനയാണ്. മരിച്ചവരുടെ എണ്ണം മുപ്പതിരട്ടിയിലധികമായി. രോഗവ്യാപനമേഖലകള്‍ കൊവിഡ് മുക്തമെന്ന് തീരുമാനിക്കാന്‍ 28 ദിവസം വേണ്ടതിനാലാണ് ഈ മാസം 20 വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഇന്ത്യയില്‍ പരിശോധന നിരക്ക് കുറവാണെന്ന ആക്ഷേപം ഐസിഎംആര്‍ തള്ളി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam