
തിരുവനന്തപുരം: രോഗ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്‍ച കൂടി നീട്ടണമെന്ന് ഐഎംഎ. ആരോഗ്യപ്രവര്‍ത്തകരിലേക്ക് കൂടി രോഗം പകരുന്നത് ആശങ്കാജനകമാണെന്നാണ് ഐഎംഎയുടെ നിരീക്ഷണം. ലോക്ക് ഡൗണില്‍ ഇളവുകള്‍ കരുതലോടെ മാത്രമേ പാടുള്ളുവെന്നും ഐഎംഎ അറിയിച്ചു. പ്രവാസികളെ വീടുകളില്‍ വിടരുതെന്നും തിരികെ കൊണ്ടുവരുമ്പോള്‍ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഐഎംഎ അറിയിച്ചു.
അതേസമയം കൊവിഡ് പരിശോധനയ്ക്ക് രണ്ട് ചൈനീസ് കമ്പനികളുടെ കിറ്റുകള്‍ ഉപയോഗിക്കേണ്ടെന്ന് തീരുമാനം. കിറ്റുകള്‍ക്ക് നിലവാരമില്ലെന്ന ഐസിഎംആര്‍ നിര്‍ദേശത്തെ തുടര്‍ന്നാണിത്. ദ്രുത പരിശോധന കിറ്റുകളുടെ തകരാറിന് പുറമെ വിലയെ ചൊല്ലിയും ഐസിഎംആറിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ദ്രുത പരിശോധന കിറ്റുകൾ കൂടിയ വിലക്ക് വാങ്ങാനുള്ള ഐസിഎം ആറിന്‍റെ തീരുമാനം ഇന്നലെ ദില്ലി ഹൈക്കോടതി ഉത്തരവോടെ പുറത്തായി
245 രൂപക്ക് ചൈനയിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ദ്രുത ആന്‍റി ബോഡി കിറ്റുകൾ 600 രൂപക്ക് വാങ്ങാനാണ് ഐസിഎംആര്‍ കരാര്‍ നൽകിയത്. അഞ്ച് ലക്ഷം കിറ്റുകൾക്ക് 600 രൂപവെച്ച് 30 കോടി രൂപ വില നിശ്ചയിച്ചു. അതായത് ചൈനയിൽ നിന്ന് വിമാന ചാര്‍ജ് ഉൾപ്പടെ 12 കോടി 25 ലക്ഷം രൂപക്ക് ഇറക്കുമതി ചെയ്യുന്ന കിറ്റുകൾ ഐസിഎംആറിന് കൈമാറുമ്പോൾ ഇന്ത്യയിലെ സ്വകാര്യ മെഡിക്കൽ കമ്പനിക്ക് ലാഭം 17 കോടി 75 ലക്ഷം രൂപ. ഇത് കണ്ടെത്തിയതോടെയാണ് 245 രൂപയുടെ കിറ്റുകൾ 600 രൂപക്ക് ഇന്ത്യയിൽ വിൽക്കാൻ സമ്മതിക്കില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കിയത്. വില 400 രൂപയാക്കി കുറക്കാൻ ദില്ലി കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്വകാര്യ കമ്പനി തയ്യാറായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam