നാലാം ഘട്ടത്തിൽ പോളിങിന് തണുത്ത പ്രതികരണം; ഉച്ചയായിട്ടും ശതമാനം 50 കടന്നില്ല, ബംഗാളിൽ വ്യാപക സംഘര്‍ഷം

Published : May 13, 2024, 01:48 PM ISTUpdated : May 13, 2024, 01:50 PM IST
നാലാം ഘട്ടത്തിൽ പോളിങിന് തണുത്ത പ്രതികരണം; ഉച്ചയായിട്ടും ശതമാനം 50 കടന്നില്ല, ബംഗാളിൽ വ്യാപക സംഘര്‍ഷം

Synopsis

9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 മണ്ഡലങ്ങളിലാണ് നാലാംഘട്ടത്തില്‍ തെര‍ഞ്ഞെടുപ്പ് നടക്കുന്നത്. 

ദില്ലി:ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ ഉച്ചയ്ക്ക് ഒരു മണിവരെ 40.32 ശതമാനം പോളിങ് രേഖപ്പെടുത്തി. ഉച്ചയായിട്ടും പോളിങ് 50 ശതമാനം കടന്നില്ല.  പശ്ചിമ ബംഗാളില്‍ മാത്രമാണ് ഉച്ചയോടെ പോളിങ് 50ശതമാനം പിന്നിട്ടത്. ആദ്യത്തെ മൂന്ന് ഘട്ടങ്ങളേക്കാള്‍ തണുത്ത പ്രതികരണമാണ് നാലാംഘട്ടത്തിലെ വോട്ടെടുപ്പിനെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. 11 മണിവരെ 24.87 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒരു മണിവരെ പശ്ചിമ ബംഗാളില്‍ 51.87, ഉത്തര്‍പ്രദേശ് 39.68, മധ്യപ്രദേശ് 48.52, ബിഹാര്‍ 34.44, ജമ്മു കശ്മീര്‍ 23.57 ശതമാനം എന്നിങ്ങനെയാണ് ഉച്ചവരെ വിവിധ സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം.

ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം നടന്നു. കേതുഗ്രാമില്‍ പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നില്‍ സിപിഎം ആണെന്ന് ത‍ൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ തെര‍ഞ്ഞെടുപ്പ് നടക്കുന്നത്. പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെ  11 മണിവരെ 1088 പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കിട്ടിയത്. ഛപ്രയില്‍ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎം പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. കേതുഗ്രാമില്‍ പ്രവർത്തകനെ ഇന്നലെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത് സിപിഎം ആണെന്ന് തൃണമൂല്‍ ആരോപിച്ചു. ബെഹ്റാംപൂരില്‍ കോണ്‍ഗ്രസ് പ്രവർത്തകരും ടിഎംസി പ്രവർത്തകരും തമ്മിലും സംഘർഷം ഉണ്ടായി.

ബിർഭുമില്‍ ബൂത്തിന് മുൻപില്‍ ഉണ്ടായിരുന്ന താല്‍ക്കാലിക ഓഫീസ് തൃണമൂല്‍ അടിച്ചുതകർത്തുവെന്ന് ബിജെപി ആരോപിച്ചു. മഹുവ മൊയ്ത്ര മത്സരിക്കുന്ന കൃഷ്ണനഗറില്‍  ടിഎംസി പ്രവർത്തകർ സംഘർഷം ഉണ്ടാക്കിയതായും ബിജെപി പറഞ്ഞു. ഉത്തർപ്രദേശില്‍ സമാജ്‍വാദി പാർട്ടി പ്രവർത്തകരെ ബിജെപി തടഞ്ഞുവെന്ന് പരാതി ഉണ്ട്. കനൗജിലെ ഒരു ബൂത്തില്‍ വിവിപാറ്റും ഇവിഎം മെഷീനുമായി പൊരുത്തക്കേട് ഉണ്ടായെന്ന ആരോപണവും ഉയർന്നു. പലബൂത്തിലും വോട്ടിങ് യന്ത്രങ്ങള്‍ കേടായതായും എസ്പി പറഞ്ഞു. ജമ്മുകശ്മീരില്‍ പരാജയഭീതിയിലായ ബിജെപി നാഷണൽ കോണ്‍ഫറൻസ് പ്രവർത്തകരെ കഴിഞ്ഞ 2 ദിവസമായി തടവില്‍ വച്ചുവെന്ന് ഫറൂഖ് അബ്ദുള്ള ആരോപിച്ചു. 

തെലങ്കാനയില്‍ ഒരു മണിവരെ 40.38ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ഹൈദരാബാദില്‍ 20ശതമാനമാണ് ഇതുവരെയുള്ള പോളിങ്.മഹാരാഷ്ട്രയിലെ നാലാം ഘട്ട വോട്ടെടുപ്പിലും വോട്ടർമാരുടെത് തണുത്ത പ്രതികരണമാണ് നന്ദുർബറും ജലനയുമടക്കുമുള്ള മണ്ഡലങ്ങളിൽ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തിയപ്പോൾ നഗര മണ്ഡലങ്ങളിൽ പോളിങ് മന്ദഗതിയിലാണ്. ബിജെപി നേതാക്കളായ പങ്കജ മുണ്ടെ, പ്രകാശ് ജാവദേക്കർ തുടങ്ങിയവർ രാവിലെ വോട്ട് രേഖപ്പെടുത്തി. ഉത്തര മഹാരാഷ്ട്രയിലെയും പൂനെയിലെയും 11 മണ്ഡലങ്ങളാണ് നാലാം ഘട്ടത്തിൽ വിധിയെഴുതുന്നത്. അഖിലേഷ് യാദവ്. അധിർരഞ്ജൻ ചൗധരി, യൂസഫ് പഠാൻ, മഹുവ മൊയ്ത്ര, ഗിരിരാജ് സിങ് എന്നീ പ്രമുഖരല്ലാം ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.

'ഹരിഹരന്‍റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സി.പി.എം ജില്ലാ സെക്രട്ടറി, എന്ത് വിലകൊടുത്തും പ്രതിരോധിക്കും'


 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു