Latest Videos

വോട്ടിം​ഗ് ദിനത്തിൽ സംഘർഷവും വെടിവയ്പ്പും; മണിപ്പൂരിൽ 11 ബൂത്തുകളിൽ റീപോളിം​ഗ് പ്രഖ്യാപിച്ചു

By Web TeamFirst Published Apr 21, 2024, 12:01 AM IST
Highlights

വോട്ടെടുപ്പ് ദിവസം ഇന്നർ മണിപ്പൂരിലെ വിവിധ ഇടങ്ങളിൽ സംഘർഷവും വെടിവെപ്പും ഉണ്ടായിരുന്നു. ഏപ്രിൽ 22നാണ് റീപോളിംഗ് നടക്കുക

ഇംഫാൽ: ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന മണിപ്പൂരിൽ റീപോളിംഗ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തിലെ 11 ബൂത്തുകളിൽ റീപോളിംഗ് പ്രഖ്യാപിച്ചു. അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപോളിംഗ് പ്രഖ്യാപിച്ചത്.  വോട്ടെടുപ്പ് ദിവസം ഇന്നർ മണിപ്പൂരിലെ വിവിധ ഇടങ്ങളിൽ സംഘർഷവും വെടിവെപ്പും ഉണ്ടായിരുന്നു. ഏപ്രിൽ 22നാണ് റീപോളിംഗ് നടക്കുക. അതേസമയം, ത്രിപുരയിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടത് സഖ്യം ആവശ്യം ഉന്നയിട്ടുണ്ട്.

ബിജെപി തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടത്തിയെന്നാണ് പരാതി. ഇന്ത്യ സഖ്യത്തിന്റെ പോളിംഗ് ഏജന്‍റുമാർക്കെതിരെ ആക്രമണം നടന്നു. സ്ഥാനാർത്ഥികൾക്ക് പോലും ബൂത്ത് സന്ദർശിക്കാൻ കഴിഞ്ഞില്ല. വ്യാപക കള്ളവോട്ട് നടന്നെന്ന് സിപിഎം വിമർശിച്ചു. സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടെന്നും വിമർശനം ഉന്നയിച്ചു. പരാതിയെ തുടർന്ന് രണ്ട് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വെസ്റ്റ് ത്രിപുര ലോക്സഭാ മണ്ഡലത്തിലെയും രാംനഗർ നിയമസഭാ മണ്ഡലത്തിലെയും വോട്ടെടുപ്പിനെ കുറിച്ചാണ് പരാതി ഉയർന്നത്.

ജനവിധി അട്ടിമറിച്ചെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.  ഇരു മണ്ഡലങ്ങളിലും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് രാംനഗർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രണ്ട് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ പുറമെ നിന്നുള്ളവർക്ക് ബൂത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയെന്ന് വ്യക്തമായി. തുടർന്നാണ് സസ്പെൻഡ് ചെയ്തത്. അതേസമയം പ്രതിപക്ഷത്തിന്‍റെ ചില ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം. 

രാജ്യത്ത് മറ്റെവിടെയുമില്ല, പക്ഷേ കേരളം വേറെ ലെവൽ! ഇരട്ട വോട്ടിലും ആൾമാറാട്ടത്തിലും ഇനി ആശങ്ക വേണ്ടേ വേണ്ട

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

 

click me!