
ദില്ലി: ലോക്സഭയിൽ എം പിമാരുടെ ഹാജർ ഉറപ്പാക്കാൻ പുതിയ സംവിധാനം നടപ്പാക്കുന്നു. എം പിമാർ സഭയ്ക്ക് അകത്ത് എത്തിയ ശേഷം തന്നെ ഹാജർ രേഖപ്പെടുത്തണമെന്നാണ് പുതിയ തീരുമാനം. ഈ സമ്മേളന കാലയളവിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഈ സംവിധാനം, അടുത്ത സമ്മേളനം മുതൽ നിർബന്ധമാക്കുമെന്ന് അധികൃതർ അറിയിച്ചു. സഭാ നടപടികളിൽ എം പിമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് വിശദീകരണം. നിലവിൽ സഭയിലേക്കുള്ള പ്രവേശന കവാടത്തിന് പുറത്തുള്ള രജിസ്റ്ററിൽ എം പിമാർക്ക് ഒപ്പിടാനാകും.
സഭ ബഹിഷ്കരിച്ച ശേഷവും എംപിമാർ അലവൻസ് ഒപ്പിട്ട് വാങ്ങുന്നത് വലിയ വിവാദമായിരുന്നു. ഇതിനും പരിഹാരം കാണാൻ പുതിയ രീതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇത്തരം സാഹചര്യത്തിലാണ് ഹാജർ സംവിധാനം കർശനമാക്കാൻ തീരുമാനിച്ചതെന്നാണ് അധികൃതർ പറയുന്നത്. പുതിയ സംവിധാനം വഴി, എം പിമാർ സഭയിൽ ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഹാജർ അനുവദിക്കൂ. ശേഷം മാത്രമാകും അലവൻസ് അനുവദിക്കുക.