
ദില്ലി: ഇന്ത്യ - യു എസ് വ്യാപാര കരാറിനെച്ചൊല്ലി ഇന്ന് ലോക്‌സഭയിലുണ്ടായ പ്രതിഷേധത്തിൽ പ്രതിപക്ഷ എം പിമാർക്കെതിരെ നടപടിയെടുത്ത് സ്പീക്കർ ഓം ബിർള. കേരളത്തിൽ നിന്നുള്ള എം പി മാരായ ഹൈബി ഈഡനും ഡീൻ കുര്യാക്കോസുമടക്കം എട്ട് എം പിമാരെ സസ്പെൻഡ് ചെയ്തു. ഹൈബി ഈഡനും ഡീൻ കുര്യാക്കോസിനും പുറമേ കോൺഗ്രസ് എം പിമാരായ മണിക്കം ടാഗോർ, അമരീന്ദർ സിംഗ് രാജ വാറിംഗ്, ഗുർജത് ഔജ്ല, പ്രശാന്ത് പടോളെ, കിരൺ കുമാർ റെഡ്ഡി എന്നിവർക്കും സി പി എം അംഗം സു വെങ്കിടേശനുമെതിരെയാണ് സ്പീക്കറുടെ നടപടി. സഭാ നടപടികൾ തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ സസ്പെൻഡ് ചെയ്തത്. ഈ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം പിമാർ പാർലമെന്റ് വളപ്പിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ജനാധിപത്യ വിരുദ്ധമായ നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എം പിമാർ കുറ്റപ്പെടുത്തി. അതേസമയം സസ്പെൻഷൻ അംഗീകാരം എന്നാണ് ഹൈബി ഈഡൻ പ്രതികരിച്ചത്. പ്രതിഷേധം തുടരും എന്നും ഹൈബി വ്യക്തമാക്കി. നാളെ 11 മണിക്ക് സസ്പെൻഡ് ചെയ്യപ്പെട്ട 8 എം പിമാരും പാർലമെൻ്റിന് മുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ - യു എസ് വ്യാപാര കരാറിനെച്ചൊല്ലിയാണ് ഇന്ന് ലോക്സഭയിൽ കനത്ത പ്രതിപക്ഷം ഉയർന്നത്. പ്രതിഷേധത്തെത്തുടർന്ന് ലോക്സഭാ നടപടികൾ നിരവധി തവണ തടസ്സപ്പെട്ടു. സഭയുടെ നടുത്തളത്തിലിറങ്ങി എം പിമാർ ബഹളം വെച്ചതോടെ മിനിറ്റുകൾക്കുള്ളിൽ രണ്ടുതവണയാണ് സഭ നിർത്തിവെക്കേണ്ടി വന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എങ്ങനെയാണ് സ്വന്തം നിലയിൽ ഇന്ത്യയുമായുള്ള വ്യാപാര കരാർ പ്രഖ്യാപിക്കുക എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam