
ദില്ലി: ആഢംബര ഹോട്ടലുകളിൽ താമസിച്ച് പണം നൽകാതെ മുങ്ങുന്ന അസാധാരണ കള്ളൻ ഒഡീഷയിലെ ഭുവനേശ്വറിൽ പിടിയിൽ. തമിഴ്നാട് സ്വദേശിയായ ബിങ്സൺ ജോർജ് ആണ് പിടിയിലായത്. റായ്പൂരിലെ ഹയാത്ത് ഹോട്ടലിൽ നിന്ന് പണം നൽകാതെ മുങ്ങിയെന്ന പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പ്രതി പിടിയിലായത്.
ഒരു മധ്യവയസ്കനായ തട്ടിപ്പുകാരനെ തപ്പിയാണ് റായ്പൂർ പൊലീസ് ഭുവനേശ്വറിൽ എത്തിയതെങ്കിലും പിടിയിലായത് ഇന്ത്യയിലെ ഏകദേശം മുന്നൂറോളം ആഢംബര ഹോട്ടലുകളെ പറ്റിച്ച വിരുതനാണ്. വ്യാജ പേരുകളും വിലാസവും ഉപയോഗിച്ച് ഹോട്ടലിൽ താമസിച്ച് ബിൽ നൽകാതെ മുങ്ങുക. ഇതായിരുന്നു വർഷങ്ങളായി ഇയാൾ സ്വീകരിച്ച് വന്നിരുന്ന രീതി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: റായ്പൂരിലെ ഹയാത്ത് ഹോട്ടലിൽ രണ്ടുദിവസം താമസിച്ച പ്രതി 63,755 രൂപയുടെ ബിൽ അടയ്ക്കാതെയാണ് മുങ്ങിയത്. കൂടാതെ 1.48 ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പും മോഷ്ടിച്ചിരുന്നു. പിന്നാലെ ഹോട്ടലുകാർ പൊലീസിൽ പരാതി നൽകി. ഒടുവിൽ അന്വേഷണം ചെന്നെത്തിയത് ഭുവനേശ്വറിലും.
പിന്നാലെയാണ് വർഷങ്ങൾ നീണ്ട തട്ടിപ്പിൻ്റെ കഥ പുറത്ത് വരുന്നത്. 1990 മുതൽ സമാനരീതിയിൽ ഇയാൾ ആഡംബര ഹോട്ടലിൽ താമസിച്ച് പണം നൽകാതെ മുങ്ങാൻ ആരംഭിച്ചിരുന്നു. വിദേശ ടൂർ ഗൈഡ്, ഇംഗ്ലിഷ് അധ്യാപകൻ, യോഗ ട്രെയിനർ എന്നിങ്ങനെ പല മേൽവിലാസത്തിൽ വ്യാജപേരുകളിലാണ് ഇയാൾ ഹോട്ടലുകളിലെത്തിയിരുന്നത്. ദിവസങ്ങളോളം ഹോട്ടലിൽ താമസിക്കുകയും ഹോട്ടലിലെ മറ്റു സേവനങ്ങൾ ഉപയോഗിക്കുകയും ചെയ്യും. പിന്നാലെ അവിടുത്തെ വിലപ്പെട്ട സാധനങ്ങളും കൈക്കലാക്കി മുങ്ങുന്നതായിരുന്നു രീതി. ഹോട്ടലിൽ ഒരു മാന്യനായി എത്തിയിരുന്ന ഇയാളെ ആരും സംശയിച്ചിരുന്നില്ല. അതിനാൽ തന്നെ അഡ്വാൻസ് ഒന്നും വാങ്ങാതെയാണ് ഇയാളെ പല ഹോട്ടലുകളിലും താമസിപ്പിച്ചിരുന്നത്. എന്നാൽ കേരളം, തമിഴ്നാട്, ഗോവ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ജയിലുകളിൽ ഏകദേശം 15 വർഷത്തോളം തടവിൽ കഴിഞ്ഞതായും വിവരമുണ്ട്.
വർഷങ്ങൾക്ക് മുൻപ് ടൂർ ഗൈഡായിരുന്ന തന്നെ ഒരു ആഢംബര ഹോട്ടലിൽ വച്ച് ജീവനക്കാരൻ അപമാനിച്ചിരുന്നെന്നും അതിന് പിന്നാലെയാണ് ഇത്തരം തട്ടിപ്പ് ആരംഭിച്ചതെന്നുമാണ് ഇയാളുടെ വാദം. കള്ളനും സീരിയൽ കില്ലറുമായ ചാൾസ് ശോഭരാജിന്റെ തന്ത്രങ്ങളിൽ താൻ ആകൃഷ്ടനായിട്ട് അത്തരത്തിൽ തട്ടിപ്പ് ആരംഭിക്കുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. ഏതായാലും റായ്പൂർ പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam