'തെലങ്കാന പ്രതികളെ പൊതുമധ്യത്തിൽ കൊല്ലണം', ജയാ ബച്ചൻ, പൊട്ടിക്കരഞ്ഞ് അണ്ണാ ഡിഎംകെ എംപി

By Web TeamFirst Published Dec 2, 2019, 2:54 PM IST
Highlights

രാജ്യത്തെ നടുക്കിയ കൂട്ട ബലാത്സംഗക്കേസിൽ, നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആസൂത്രിതമായി യുവതിയുടെ സ്കൂട്ടർ പഞ്ചറാക്കി സഹായവാഗ്ദാനവുമായി അടുത്തുകൂടി ആളൊഴിഞ്ഞ ഇടത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു പ്രതികൾ. 

ദില്ലി: തെലങ്കാനയിൽ യുവഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് പെട്രോളൊഴിച്ച് കത്തിച്ച കേസിൽ രോഷം അലയടിച്ച് പാർലമെന്‍റ്. സമാജ്‍വാദി പാർട്ടി എംപിയും അഭിനേത്രിയുമായ ജയാ ബച്ചൻ അടക്കം ഒരു സംഘം എംപിമാർ ക്രൂരമായ കൂട്ടബലാത്സംഗത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. ''ഇത്തരം ആളുകളെ (പ്രതികളെ) പൊതുജനമധ്യത്തിൽ കൊണ്ടുവരണം. എന്നിട്ട് കൊലപ്പെടുത്തണം'', എന്ന് ജയാ ബച്ചൻ പറഞ്ഞു. ''സർക്കാർ ഇനിയെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യുമെന്നതിനൊരു മറുപടി തരണം'', എന്ന് ജയാബച്ചൻ.

''എത്ര തവണയാണ് ഇക്കാര്യം ഞാനാവർത്തിക്കുക? നിർഭയയും കത്വയിലെ പെൺകുട്ടിയും തെലങ്കാനയിലെ യുവതിയും - ഇതൊക്കെ ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്. ഇനിയെങ്കിലും സർക്കാർ കൃത്യം മറുപടി തരുമോ?'', ജയാബച്ചൻ രാജ്യസഭയിൽ ചോദിച്ചു.

''സർക്കാർ എന്താണ് ചെയ്തിട്ടുള്ളത്? ഇത്തരമൊരു പ്രശ്നത്തെ എങ്ങനെ മറികടക്കണം? ഈ ദുരനുഭവത്തിലൂടെ പോയ ഇരകൾക്ക് എന്ത് നീതിയാണ് നൽകുക? സുരക്ഷ ആര് ഉറപ്പാക്കും? തെലങ്കാനയിൽ ഈ യുവതി മരിക്കുന്നതിന് ഒരു ദിവസം മുൻപും ഇത്തരം സംഭവം ആവർത്തിച്ചു. എന്നിട്ടും ഇത് തടയാൻ നടപടി ഉണ്ടാകാതിരുന്നതെന്ത്?'', ജയാബച്ചൻ ചോദിച്ചു. 

ഇത്തരം സംഭവങ്ങൾ തടയാൻ കഴിയാതെ പോയവരെ പേരെടുത്ത് തന്നെ സമൂഹമധ്യത്തിൽ നാണം കെടുത്തണമെന്ന് ജയാബച്ചൻ പറഞ്ഞു.

അണ്ണാ ഡിഎംകെ വിജില സത്യനാഥും ഈ വിഷയത്തിൽ പാർലമെന്‍റിൽ സംസാരിച്ചു. സംസാരിക്കുന്നതിനിടെ വിജില സത്യനാഥ് വിതുമ്പി. 

ഇങ്ങനെ, സംസാരിച്ച ഓരോ അംഗവും സംഭവത്തെ ഒരേ സ്വരത്തിൽ അപലപിച്ചു. എത്രയും വേഗം കടുത്ത ശിക്ഷ പ്രതികൾക്ക് ഉറപ്പാക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യനായിഡുവും ഇതേ വികാരം പങ്കുവച്ചു.

''ആർക്കെങ്കിലും ഇത്തരക്കാർക്ക് ദയ നൽകുന്നതിനെക്കുറിച്ച് ചിന്തിക്കനാവുമോ? എന്തിനാണ് ഇത് വലിച്ചു നീട്ടുന്നത്?'', വെങ്കയ്യ നായിഡു ചോദിച്ചു. 

തെലങ്കാന സർക്കാരിൻറെ മദ്യനയവും കുറ്റകൃത്യങ്ങൾ കൂടാൻ കാരണമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. തമിഴ്നാട്ടിൽ പതിനൊന്നാം ക്ളാസ് വിദ്യാർത്ഥിനിടെ കൂട്ടബലാൽസംഗം ചെയ്ത സംഭവം തടയുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്നും പ്രതിപക്ഷ എംപിമാർ ആരോപിച്ചു. നിർഭയ സംഭവത്തിനു ശേഷം സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തടയാനുള്ള നിയമം ശക്തമാക്കിയ പാർലമെന്‍റ് അടുത്തിടെ കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യത്തിനും കടുത്ത ശിക്ഷ ഉറപ്പാക്കിയിരുന്നു. നിയമത്തിൽ ഇനിയും മാറ്റത്തിനു തയ്യാറെന്ന് സർക്കാർ വ്യക്തമാക്കി.

സഭയുടെ പൊതുവികാരം പ്രകടിപ്പിച്ച ലോക്സഭാ സ്പീക്കർ ഓം ബിർള  നിയമം കൂടുതൽ ശക്തമാക്കുന്ന കാര്യം ആലോചിക്കാൻ ഉടൻ പ്രത്യേക ചർച്ച നടത്തുമെന്നും വ്യക്തമാക്കി. 

click me!