കല്ലേറുത്സവത്തില്‍ 400 പേര്‍ക്ക് പരിക്ക്; ആചാരമായതിനാല്‍ വിലക്കാന്‍ സാധിക്കാതെ പൊലീസ്

By Web TeamFirst Published Sep 2, 2019, 8:50 AM IST
Highlights

രണ്ട് ഗ്രാമത്തിലുള്ളവരും പതാകയ്ക്ക് അടുത്തെത്താന്‍ ശ്രമം നടത്തും. എന്നാല്‍ പതാക എടുക്കാതിരിക്കാന്‍ ഗ്രാമവാസികള്‍ കല്ലെറിയും. ഇതാണ് ഗോട്ട്മാര്‍ ഉത്സവം. എല്ലാവര്‍ഷവും ഏറ് കിട്ടി നിരവധിയാളുകളാണ് മരിക്കുന്നത്. 
 

ഭോപ്പാല്‍ : ഗോട്ട്മാര്‍ മള എന്നറിയപ്പെടുന്ന കല്ലേറുത്സവത്തില്‍ 400ഒളം പേര്‍ക്ക് പരിക്ക്. മധ്യപ്രദേശിലെ ചിന്ദവാര ജില്ലയിലെ  പന്ധുര്‍ണയില്‍ നടന്ന  സംഭവത്തില്‍ 12 പേരുടെ നില ഗുരുതരമാണ്. രണ്ട് പേരുടെ കണ്ണിന് പരിക്കേറ്റു. ഇവരെ പന്ധുര്‍ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

400 വര്‍ഷമായി തുടര്‍ച്ചയായി നടന്ന് വരുന്ന ഉത്സവമാണിത്. പന്ധുവാര സവര്‍ഗോണ്‍ എന്നീ ഗ്രാമങ്ങളിലെ ആളുകളാണ് ഉത്സവത്തില്‍ പങ്കെടുക്കുന്നത്. ജാം നദിക്ക് ഇരു കരകളിലായി ഇവര്‍ അണിനിരക്കും. രണ്ട് ഗ്രാമങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന നദിയാണിത്. ഇരു ഗ്രാമങ്ങളിലേയും ആളുകള്‍ അണിനിരന്നതിന് ശേഷം നദിക്ക മധ്യത്തിലായി പതാക ഉയര്‍ത്തും. 

രണ്ട് ഗ്രാമത്തിലുള്ളവരും പതാകയ്ക്ക് അടുത്തെത്താന്‍ ശ്രമം നടത്തും. എന്നാല്‍ പതാക എടുക്കാതിരിക്കാന്‍ ഗ്രാമവാസികള്‍ കല്ലെറിയും. ഇതാണ് ഗോട്ട്മാര്‍ ഉത്സവം. എല്ലാവര്‍ഷവും ഏറ് കിട്ടി നിരവധിയാളുകളാണ് മരിക്കുന്നത്. 

ഈ വര്‍ഷം പന്ധുവാരാ ഗ്രാമത്തിലുള്ളവരാണ് കൊടി നേടി വിജയം നേടിയിരിക്കുന്നത്. ഇപ്പോള്‍ സിസിടിവിയുടെയും ഡ്രോണുകളും ഉപയോഗിച്ചാണ് ഉത്സവം നിരീക്ഷിക്കുന്നതെന്ന് ചിന്ദവാര ഐ എസ് പി മനോജ് റായ് പറഞ്ഞു. ഈ ആചാരമായതിനാല്‍ പൂര്‍ണ്ണമായും നിര്‍ത്താനാകില്ല. ഈ പരിപാടിയോടനുബന്ധിച്ച് വൈദ്യ സഹായം ലഭ്യമാക്കിയിരുന്നു.

click me!