
ഭോപ്പാല്‍: കോണ്‍ഗ്രസ് - ബിജെപി ശക്തമായ പോരാട്ടം നടക്കുന്ന മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മുന്നിലാണ്. 19 സീറ്റില്‍ ബിജെപി മുന്നില്‍ നില്‍ക്കുകയാണ്. കോണ്‍ഗ്രസ് ആറിടത്ത് ലീഡ് നേടിയിട്ടുണ്ട്. മാര്‍ച്ചില്‍ ജോതിരാദിത്യ സിന്ധ്യക്ക് ഒപ്പമുണ്ടായിരുന്ന 25 അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് കളം ഒരുങ്ങിയത്.
ബിജെപി സര്‍ക്കാരിന്റെ ഭാവി തന്നെ തീരുമാനിക്കുന്ന 28 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തില്‍ കുടിയേറിയ ജോതിരാദിത്യ സിന്ധ്യയുടെ രാഷ്ട്രീയ ഭാവിയിലും ഏറെ നിര്‍ണ്ണായകമാണ്. 15 മാസം മാത്രം പ്രായമുള്ള സര്‍ക്കാരിനെ താഴെ ഇറക്കിയതില്‍ പകരം വീട്ടാനുള്ള അവസരമാണ് കോണ്‍ഗ്രസിന് ഉപതെരഞ്ഞെടുപ്പ്. ആ അര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനിത് അഭിമാനപ്പോരാട്ടവും ആണ്.
ശിവരാജ് സിംങ് ചൗഹാന് ഭരണം നിലനിര്‍ത്താന്‍ എട്ട് സീറ്റിലെങ്കിലും ജയം അനിവാര്യമാണ്. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനുള്ളത് 83 എംഎല്‍എമാര്‍ മാത്രമാണ്. വീണ്ടും അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് വേണ്ടത് ഏറ്റവും കുറഞ്ഞത് 21 സീറ്റാണ്. 109 സീറ്റുള്ള ബിജെപിക്ക് കുറഞ്ഞത് 9 സീറ്റെങ്കിലും കിട്ടിയാലെ ഭരണം നിലനിര്‍ത്താനാകൂ.
ഗുജറാത്തില്‍ എട്ടു സീറ്റുകളിലെയും യു.പിയില്‍ ഏഴ് മണ്ഡലങ്ങളിലെയും ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡീഷ, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ രണ്ടുവീതം സീറ്റുകളിലെയും ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളില്‍ ഓരോ സീറ്റിലും ആണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam