മധ്യപ്രദേശില്‍ ഭരണമുറപ്പിച്ച് ശിവരാജ് സിംഗ് ചൗഹാന്‍, 18 സീറ്റ് ലീഡ്, പ്രതീക്ഷ കൈവിട്ട് കോണ്‍ഗ്രസ്

By Web TeamFirst Published Nov 10, 2020, 11:34 AM IST
Highlights

ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് വേണ്ടിയിരുന്നത് കുറഞ്ഞത് 21 സീറ്റാണ്. എന്നാല്‍ ഏഴ് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്...
 

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്താന്‍ നിര്‍ണ്ണായകമായ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആശ്വാസം. ശിവരാജ്‌സിംഗ് ചൗഹാന്‍ ഭരണം ഉറപ്പിക്കുന്ന കാഴ്ചയാണ് മധ്യപ്രദേശില്‍ നിന്ന് പുറത്തുവരുന്നത്.  28 സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് വേണ്ടിയിരുന്നത് കുറഞ്ഞത് 21 സീറ്റാണ്. എന്നാല്‍ ഏഴ് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്. രണ്ട് സീറ്റില്‍ ബിഎസ്പിയാണ് മുന്നില്‍. 

കോണ്‍ഗ്രസ് പാളയം വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമാണ്. ഇതുവരെ പുറത്തുവരുന്ന കണക്കുകള്‍ നല്‍കുന്ന സൂചന സിന്ധ്യയ്ക്ക് ആശ്വാസം നല്‍കുന്നതാണ്. സിന്ധ്യയും ബിഎസ്പിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന ആരോപണവും തെരഞ്ഞെടുപ്പില്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. 

മാര്‍ച്ചില്‍ ജോതിരാദിത്യ സിന്ധ്യക്ക് ഒപ്പമുണ്ടായിരുന്ന 25 അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് കളം ഒരുങ്ങിയത്.230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനുള്ളത് 83 എംഎല്‍എമാര്‍ മാത്രമാണ്. വീണ്ടും അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് വേണ്ടത് ഏറ്റവും കുറഞ്ഞത് 21 സീറ്റാണ്. 109 സീറ്റുള്ള ബിജെപിക്ക് കുറഞ്ഞത് 9 സീറ്റെങ്കിലും കിട്ടിയാലെ ഭരണം നിലനിര്‍ത്താനാകൂ.

ഗുജറാത്തില്‍ എട്ടു സീറ്റുകളിലെയും യു.പിയില്‍ ഏഴ് മണ്ഡലങ്ങളിലെയും ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡീഷ, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ രണ്ടുവീതം സീറ്റുകളിലെയും ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളില്‍ ഓരോ സീറ്റിലും ആണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

click me!