
ഭോപ്പാൽ: മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം 2021 പ്രഥമദൃഷ്ടിയിൽ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷണം. മതിപരിവർത്തനത്തിന് കർശന ചട്ടങ്ങൾ പ്രതിപാദിക്കുന്ന നിയമ പ്രകാരം ആർക്കെതിരെയും നടപടി പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാർക്ക് ആശ്വാസ നടപടിയാണ് എംപി ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
മതം മാറാൻ ആഗ്രഹിക്കുന്ന ആൾ അത് ജില്ലാ ഭരണകൂടത്തെ 60 ദിവസം മുമ്പ് അറിയിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന നിയമത്തിലെ സെക്ഷൻ 10 പ്രഥമദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണ്. വ്യവസ്ഥ ലംഘിച്ചാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.
എന്നാൽ ഇത് ലംഘിക്കുന്ന ആർക്കും എതിരെ നിർബന്ധിത നടപടി പാടില്ല എന്നാണ് ഹൈക്കോടതി നിർദേശം. മിശ്രവിവാഹം ഈ നിയമ പരിധിക്ക് പുറത്ത് നിർത്തണമെന്ന ആവശ്യവുമായി സമർപ്പിക്കപ്പെട്ട ഒരുകൂട്ടം ഹർജികളിലാണ് കോടതി നിർദേശം. ജസ്റ്റിസ് സുജോയ് പോൾ, ജസ്റ്റിസ് പ്രകാശ് ചന്ദ്ര ഗുപ്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2021-ലെ നിയമം നിയമവിരുദ്ധമാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 25 എന്നിവയിൽ പ്രതിപാദിക്കുന്ന വ്യക്തിയുടെ മൗലിക അവകാശങ്ങളുടെ ലംഘനമാണ് എന്നുമാണ് ഹർജിക്കാരുടെ വാദം . പ്രായപൂർത്തിയായ ഒരാൾക്ക് തന്റെ ഇഷ്ടപ്രകാരം വിവാഹം കഴിക്കാൻ അവകാശമുണ്ടെന്ന് ഹർജിക്കാർ പറഞ്ഞു.
ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാനുമുള്ള പൌരന്റെ മൌലീക അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണ് ഈ നിയമം. മതംമാറ്റം സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തുന്നത് സാമൂഹിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കും തുടങ്ങിയ വാദങ്ങളും ഹർജിക്കാർ ഉന്നയിച്ചു.
എന്നാൽ ബലപ്രയോഗത്തിലൂടെയോ, സ്വാധീനം ചെലുത്തിയോ ബലാൽക്കാരമായോ വഞ്ചനാപരമായ മാർഗ്ഗങ്ങളിലൂടെയോ മതപരിവർത്തനത്തനം നടത്തുന്നത് നിയമപ്രകാരം കുറ്റകരമാണ് എന്ന് പറഞ്ഞ കോടതി, പ്രായപൂർത്തിയായ പൗരന്മാർ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചാൽ അവരെ വിചാരണ ചെയ്യരുതെന്നും ഹൈക്കോടതി നിർദേശിച്ചു