
പ്രയാഗ്‌രാജ്: മഹാ കുംഭമേളയിലെ മാലിന്യ നീക്കത്തിന് ട്രാഷ് സ്കിമ്മർ ഉപയോഗിക്കും. പ്രയാഗ്‌രാജ് മുനിസിപ്പൽ കോർപ്പറേഷനാണ് ഹൈ ടെക്ക് ട്രാഷ് സ്‌കിമ്മർ വിന്യസിച്ചിരിക്കുന്നത്. ഇത് ഉപയോഗിച്ച് ദിവസേന 10-15 ടൺ മാലിന്യം നീക്കം ചെയ്യും. ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തുമ്പോൾ ഭക്തർക്ക് ശുദ്ധമായ ജലം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ജലത്തിൻ്റെ ഉപരിതലത്തിൽ നിന്ന് ഒഴുകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനാണ് ട്രാഷ് സ്കിമ്മർ ഉപയോഗിക്കുന്നത്. ഇത് നദികൾ, തുറമുഖങ്ങൾ, കടൽ എന്നിവ വൃത്തിയാക്കാൻ അനുയോജ്യമാണ്. പ്ലാസ്റ്റിക്, കുപ്പികൾ, വസ്ത്രങ്ങൾ, ലോഹ വസ്തുക്കൾ, പൂജാ മാലിന്യങ്ങൾ, ചത്ത മൃഗങ്ങൾ, ചത്ത പക്ഷികൾ എന്നിവയെ ട്രാഷ് സ്കിമ്മർ നീക്കം ചെയ്യും. ജലസസ്യങ്ങളെ ഉൾപ്പെടെ നീക്കം ചെയ്യുന്നതിനും ശുദ്ധവും സഞ്ചാരയോഗ്യവുമായ ജലപാതകൾ ഉറപ്പാക്കുന്നതിനും ട്രാഷ് സ്കിമ്മർ ഫലപ്രദമാണ്.
ഗംഗയും യമുനയും വൃത്തിയാക്കാൻ വിന്യസിച്ചിരിക്കുന്ന ട്രാഷ് സ്‌കിമ്മർ മെഷീന് 13 ക്യുബിക് മീറ്റർ ശേഷിയുണ്ട്. ഇതിൽ സംഗം ഏരിയയും ബോട്ട് ക്ലബ് ഉൾപ്പെടെയുള്ള മറ്റ് പ്രധാന സ്ഥലങ്ങളും ഉൾപ്പെടുന്നു. രണ്ട് നദികളും ഒരേസമയം ഇവ കാര്യക്ഷമമായി വൃത്തിയാക്കും. മഹാ കുംഭമേള തുടങ്ങിയതിന് ശേഷം ശേഖരിക്കുന്ന മാലിന്യത്തിൻ്റെ അളവ് 20 മടങ്ങ് വർധിച്ചതായി അധികൃതർ പറഞ്ഞു. നദിയുടെ ഉപരിതലത്തിൽ നിന്ന് പൂക്കൾ, മാലകൾ, പ്ലാസ്റ്റിക്, തേങ്ങ, വസ്ത്രങ്ങൾ, മറ്റ് ഒഴുകുന്ന മാലിന്യങ്ങൾ എന്നിവ ഇത് ഫലപ്രദമായി നീക്കം ചെയ്യുന്നു.
മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ ട്രാഷ് സ്കിമ്മർ ഉപയോഗിച്ച് ശേഖരിക്കുന്ന മാലിന്യങ്ങൾ നൈനിക്ക് സമീപത്ത് ഒരുക്കിയിരിക്കുന്ന സ്ഥലത്തേയ്ക്ക് എത്തിക്കും. അവിടെ നിന്ന് ബസ്വാറിലെ സംസ്‌കരണ പ്ലാൻ്റിലേക്ക് ദിവസവും കൊണ്ടുപോകും. പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗത്തിനായി അയക്കും. ജൈവമാലിന്യങ്ങൾ കമ്പോസ്റ്റാക്കി മാറ്റും. മുംബൈയിൽ നിന്ന് എത്തിച്ച ഈ യന്ത്രത്തിന്റെ പ്രവർത്തനവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി അഞ്ച് വർഷത്തെ കരാറിന് കീഴിൽ വിതരണ കമ്പനിയാണ് പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്.
READ MORE: 'മഹാകുംഭമേളയില്‍ കണ്ടുമുട്ടി അമിതാഭ് ബച്ചനും രേഖയും'; പ്രചരിക്കുന്ന ചിത്രം എഐ നിര്‍മിതം- Fact Check
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam