
മുംബൈ: ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പിനായി ഗവർണർ ഉടൻ സഭ വിളിച്ചു ചേർക്കും. ഈയാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി നേതൃത്വം ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു.
ദില്ലിയിൽ ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മടങ്ങിയെത്തിയ ദേവേന്ദ്ര ഫഡ് നാവിസ് സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അടക്കമുള്ള നേതാക്കളോടൊപ്പമാണ് രാജ് ഭാവനിൽ എത്തിയത്. 8 സ്വതന്ത്ര എംഎൽഎമാരും ഗവർണർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്ന് ഫട്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു. വിമത എംഎൽഎമാർ വ്യാഴാഴ്ച രാവിലെ മുംബൈയിലെത്തിയേക്കും എന്നാണ് സൂചന. സഭ വിളിച്ചു ചേർക്കാൻ ഗവർണർ ആവശ്യപ്പെട്ടാൽ സുപ്രീംകോടതിയെ സമീപിക്കാനാണ് ഉദ്ദവ് താക്കറെ പക്ഷത്തിൻ്റെ തീരുമാനം. വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതിൽ അന്തിമ തീരുമാനം വരും വരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് വാദിക്കും.
Also Read: മഹാരാഷ്ട്രയിൽ വിശ്വാസവോട്ടിന് കളമൊരുങ്ങുന്നു? വിമതഎംഎൽഎമാര്‍ മുംബൈയിലേക്ക്
സഭയിൽ അവിശ്വാസം കൊണ്ടുവന്നാൽ അതിനെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഉദ്ദവ് പക്ഷം ഇപ്പോഴുള്ളത്. വിമത ക്യാംപിലെ പകുതിയിലധികം എംഎഎൽഎമാരുമായി ഇപ്പോഴും ചർച്ച നടത്തുന്നുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാൽ അവിശ്വാസമല്ല ഉദ്ദവ് സ്വയം രാജി വച്ചൊഴിയുകയാണ് വേണ്ടതെന്ന് വിമത ക്യാമ്പും ഇന്ന് ആവശ്യപ്പെട്ടു.
അതേസമയം, ബിജെപി കോർ കമ്മറ്റി യോഗം ഇന്ന് മുംബൈയിൽ നടക്കും. എംഎൽഎമാരോടെല്ലാം മുംബൈയിലേക്കെത്താൻ പാർട്ടി ആവശ്യപ്പെട്ടിട്ടുമുണ്ട്. ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയിൽ ഇന്ന് മന്ത്രിസഭായോഗവും ഉണ്ട്.