
മുംബൈ: ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‍ക്ക് നാളെ നിർണായകം. വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് വിമത നേതാവ് ഏക്നാഥ് ഷിൻഡേ പറഞ്ഞു. പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണർ നിർദ്ദേശിച്ചു. വിമതർ എംഎല്‍എമാര്‍ നാളെ മുംബൈയിൽ തിരികെ എത്തും. ഗുവാഹത്തിയിൽ ക്ഷേത്രദർശനം കഴിഞ്ഞ് ആയിരുന്നു മാധ്യമങ്ങളോടുള്ള ഏക്നാഥ് ഷിൻഡേയുടെ പ്രതികരണം.
നാളെ 11 മണിക്ക് സഭ ചേരുമെന്നും 5 മണിക്കകം നടപടികൾ പൂർത്തിയാക്കണമെന്നും ഗവണര്‍ നിര്‍ദേശം നല്‍കി. വിശ്വാസ വോട്ടെടുപ്പ് നടപടികൾ ചിത്രീകരിക്കാന്‍ നിർദേശമുണ്ട്. വിശ്വാസ വോട്ടെടുപ്പിനായി ബിജെപിയും സ്വതന്ത്ര എംഎൽഎമാരും ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു. ദില്ലിയിൽ ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മടങ്ങിയെത്തിയ ദേവേന്ദ്ര ഫഡ് നാവിസ് സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അടക്കമുള്ള നേതാക്കളോടൊപ്പമാണ് രാജ് ഭാവനിൽ എത്തിയത്. 8 സ്വതന്ത്ര എംഎൽഎമാരും ഗവർണർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്നും ഫട്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.
Also Read: മഹാരാഷ്ട്രയിൽ വിശ്വാസവോട്ടിന് കളമൊരുങ്ങുന്നു? വിമതഎംഎൽഎമാര്‍ മുംബൈയിലേക്ക്
288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണ വേണം. എൻസിപിയും കോൺഗ്രസും ശിവസേനയും ചേര്‍ന്ന മഹാ അഘാഡി സഖ്യത്തിന് നിലവില്‍ 116 പേരുടെ പിന്തുണയാണ് ഉള്ളത്. എന്നാല്‍ വിമതര്‍ ഉള്‍പ്പടെ ബിജെപി സഖ്യത്തിന് 162 പേരുടെ പിന്തുണയുണ്ട്. അതേസമയം, ഒരു സഖ്യത്തില്‍ ഉള്‍പ്പെടാതെ ഏഴ് പേരും നിയമസഭയിലുണ്ട്.
കണക്കുകള്‍ ഇങ്ങനെ
മഹാ അഘാഡി സഖ്യം- 116
എൻസിപി 51
കോൺഗ്രസ് 44
ശിവസേന 16
മറ്റുള്ളവർ 5
എൻഡിഎ 162
ബിജെപി 106
വിമതർ 39
സ്വതന്ത്രർ/ ചെറുപാർട്ടികൾ 9+8
മറ്റുള്ളവർ 7