
മുംബൈ : മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ചൂടിൽ. സമാജ് വാദി പാര്‍ട്ടി കൂടുതൽ സീറ്റ് ചോദിച്ചതോടെ വിഭജന ചര്‍ച്ചകള്‍ വഴിമുട്ടി മഹാരാഷ്ട്രയിലെ ഇന്ത്യസഖ്യമായ മഹാവികാസ് അഗാഡി. സമാജ് വാദി പാര്‍ട്ടിക്ക് നിലവില്‍ രണ്ട് എംഎല്‍എമാരാണുള്ളത്. 12 സീറ്റുകള്‍ വേണമെന്നായിരുന്നു ആവശ്യം. മൂന്നു സീറ്റുകള്‍ തരാമെന്ന് മുന്നണിയില്‍ ധാരണയായി. എന്നാല്‍ അഞ്ചു സീറ്റെങ്കിലും നല്‍കിയില്ലെങ്കില്‍ 25 സീറ്റുകളിൽ ഒറ്റക്ക് മല്‍സരിക്കുമെന്നാണ് ഇവരുടെ വെല്ലുവിളി. അങ്ങനെ മത്സരിച്ചാല്‍ മഹാവികാസ് അഗാഡിയുടെ വിജയത്തെ ബാധിക്കാനിടയുണ്ട്. അതുകൊണ്ടുതന്നെ ശരത് പവാറിന്‍റെ നേതൃത്വത്തിലുള്ള സമവായ ചർച്ചകള്‍ക്ക് ശേഷം മതി ഇനി അഗാഡി യോഗം എന്നാണ് തീരുമാനം.
സിപിഎമ്മിനും പെസന്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടിക്കും എസ്.പിക്കുമായി പരമാവധി പത്ത് സീറ്റ് മാത്രമേ നൽകൂ എന്ന നിലപാടിലാണ് മഹാവികാസ് അഘാഡി നേതാക്കൾ. കൂടുതൽ സീറ്റുവേണമെന്ന ശിവസേന ഉദ്ധവ് പക്ഷത്തിന്റെ സമ്മർദവും തലവേദനയാണ്. മുന്നണിയുടെ 33 സീറ്റുകളിലാണ് ഇപ്പോഴും തര്‍ക്കമുള്ളത്. ഉദ്ധവ് വിഭാഗത്തിന് കൂടുതല്‍ സീറ്റു നല്‍കുന്നതില്‍ രാഹുൽ ഗാന്ധിക്ക് അതൃപ്തിയുണ്ടെന്ന് ചില സംസ്ഥാന കോൺഗ്രസ് നേതാക്കള്‍ പറയുന്നുണ്ട്. എന്നാൽ അത് തെരഞ്ഞെടുപ്പ് നിരീക്ഷകനായ രമേശ് ചെന്നിത്തല നിക്ഷേധിച്ചു.
വിമതസ്വരം ഉയർത്തിയ നേതാക്കളെ പരിഗണിച്ച് കോൺഗ്രസ്
അതിനിടെ, കോൺഗ്രസ് 23 പേരുടെ പട്ടിക കൂടി പുറത്തുവിട്ടതോടെ ആകെ 71 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി. മൂന്നാം ഘട്ട പട്ടികയും ഉടനുണ്ടാകാം. ഇന്നു പുറത്തുവിട്ട പട്ടികയില്‍ വിമതസ്വരം ഉയർത്തിയ നേതാക്കളെ പരിഗണിച്ചിട്ടുണ്ട്. നാഗ്ലുരിലെ സാവ്നേറിൽ മുൻമന്ത്രി സുനിൽ കേദാറിന്റെ ഭാര്യ അനുജ കേദാര്‍ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. സീറ്റു നല്‍കി കോൺഗ്രസ് ഈ പ്രശ്നം പരിഹരിച്ചു. ഇതിനിടെ കോണ്‍ഗ്രസ് 23 പേരുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. സീറ്റ് വിഭജനത്തില്‍ ശിവസേന ഉദ്ധവ് വിഭാഗത്തോട് രാഹുൽ ഗാന്ധിക്ക് അതൃപ്തിയെന്ന വാർത്തകള്‍ ദേശീയ നേതൃത്വം തള്ളി.
ബിജെപി താര പ്രചാരകരെ പ്രഖ്യാപിച്ചു
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി താര പ്രചാരകരെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, പാർട്ടി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്, നിതിൻ ഗാഡ്ഗരി, ശിവരാജ് സിംഗ് ചൗഹാൻ, ആസാം മുഖ്യമന്ത്രി ഹമന്ദബിശ്വ ശർമ, യോഗി ആദിത്യനാഥ് തുടങ്ങിയവരാണ് പട്ടികയിൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam