
മുംബൈ: 70 കിലോമീറ്റർ യാത്ര ചെയ്ത് അഞ്ച് ക്വിന്റൽ ഉള്ളി വിറ്റ കർഷകന് ലഭിച്ചത് വെറും രണ്ടര രൂപ. മഹാരാഷ്ട്രയിലാണ് സംഭവം. കൃഷി ചെയ്ത വിളയിച്ച 512 കിലോ ഉള്ളി വെറും ഒരുരൂപക്കാണ് ഇയാൾക്ക് വിൽക്കാനായതും. കയറ്റിറക്ക് കൂലിയും മറ്റു ചെലവുകളും കിഴിച്ച് കർഷകന് ലഭിച്ചത് വെറും 2.49 രൂപ. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സോലാപൂരിലെ ബോർഗാവ് സ്വദേശിയായ രാജേന്ദ്ര തുക്കാറാം ചവാൻ എന്ന കർഷകനാണ് ദുരനുഭവം. 2 രൂപയുടെ പോസ്റ്റ്-ഡേറ്റഡ് ചെക്കുമായാണ് ഉള്ളിവിറ്റ് അദ്ദേഹം വീട്ടിലെത്തിയത്. കയറ്റിറക്ക്, തൂക്കകൂലി ഇനത്തിൽ 509.50 രൂപയാണ് ഇയാളിൽ നിന്ന് ഈടാക്കിയത്.
70 കിലോമീറ്റർ യാത്ര ചെയ്ത വണ്ടിക്കൂലി പോലും ഇയാൾക്ക് ലഭിച്ചില്ല. കൃഷിയിറക്കുന്നതിനായി 40000 രൂപയാണ് ചെലവായത്. കഴിഞ്ഞ വർഷം 18 രൂപക്ക് വിറ്റ ഉള്ളിയാണ് ഇത്തവണ ഒരുരൂപക്ക് വിൽക്കേണ്ടി വന്നതെന്നും ഇയാൾ പറഞ്ഞു. ഇക്കാലയളവിൽ വളത്തിനും വിത്തിനും കീടനാശിനിക്കും വില കൂടി. എന്നാൽ, കാർഷിക വിളക്ക് വില കുറയുകയാണെന്ന് കർഷകർ പരാതിപ്പെടുന്നു. കാർഷിക വിപണന സംഘമായ എഎംപിസിയിലാണ് ഇയാൾ ഉള്ളി വിറ്റത്. ഉള്ളി വിലയിടിവിൽ മഹാരാഷ്ട്രയിലെ കർഷകർ വലഞ്ഞിരിക്കുകയാണ്. അതേസമയം, കര്‍ഷകന്‍റെ ഉള്ളിക്ക് ഗുണനിലവാരം കുറഞ്ഞതിനിലാണ് വില കുറച്ച് നല്‍കിയതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 20 രൂപ നിരക്കിലാണ് ഇതേ കര്‍ഷകനില്‍ നിന്ന് ഉള്ളിയെടുത്തതെന്നും ഇവര്‍ പറയുന്നു.
പലർക്കും മുടക്കുമുതൽ പോലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ ന്യായവില ലഭിക്കാൻ സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. ഖാരിഫ് സീസണിൽ മികച്ച വിളവ് ലഭിച്ചതാണ് വിലയിടിവിന് പ്രധാന കാരണം. മൊത്തവിപണിയിൽ ക്വിന്റിലിന് 1850 രൂപണ്ടായിരുന്നിടത്ത് ഇപ്പോൾ 550 രൂപയായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam