
മുംബൈ : മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കില്ല. വിമതർക്ക് മുന്നിൽ വഴങ്ങില്ലെന്നും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്നുമാണ് സേനാ നേതാവ് സഞ്ജയ് റാവത്തി്നറെ നിലപാട്. ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സഞ്ജയ് റാവത്തിന്‍റെ പ്രതികരണം. ശിവസേനയുടെ ജില്ലാ അധ്യക്ഷൻമാരുടെ യോഗം വിളിച്ച ഉദ്ദവ് താക്കറെ പാർട്ടിയെ പിളർത്താൻ ശ്രമിച്ചവരോട് ഇനി കരുണ കാണിക്കില്ലെന്നും ഉറച്ച് പറയുന്നു. കേവല ഭൂരിപക്ഷത്തിന് വേണ്ട അംഗബലമില്ലെങ്കിലും തിരികെയെത്തുന്ന വിമതരിൽ ഒരു വലിയ വിഭാഗത്തെ സ്വാധീനിക്കാമെന്ന വിശ്വാസമാണ് ശരദ് പവാർ ഉദ്ദവിന് നൽകിയിരിക്കുന്നത്.
അതേസമയം വിമത നേതാവ് ഏക്‍നാഥ് ഷിൻഡേ അടക്കം 16 വിമത എംഎൽഎമാരെ അയോഗ്യരാക്കണണെന്നാവശ്യപ്പെട്ട് ശിവസേന സ്പീക്കർക്ക് ശുപാർശ നൽകി. വിരട്ടൽ വേണ്ടെന്ന് ഗുവാഹത്തിയിലുള്ള ഷിൻഡേ തിരിച്ചടിച്ചു. റിസോർട്ടിന് പുറത്ത് പോയ അദ്ദേഹം ഇന്ന് ചില ബിജെപി നേതാക്കളുമായി ചർച്ച നടത്തി. മൂന്ന് എംഎൽഎമാർ കൂടിയെത്തിയതോടെ ഷിൻഡേ ക്യാമ്പിൽ അംഗബലം 47 ആയി. ഇതിൽ 38 പേർ ശിവസേനക്കാരാണ്. എന്നാൽ മൂന്നിൽ രണ്ട് പേരെ ഒപ്പമെത്തിച്ചത് കൊണ്ട് കൂറ് മാറ്റ നിരോധനത്തിന്‍റെ പരിധിയിൽ നിന്ന് രക്ഷപ്പെടാമെന്ന ശിൻഡെയുടെ കണക്ക് കൂട്ടൽ തെറ്റാണെന്നാണ് നിയമം പരിശോധിച്ചാൽ മനസിലാവുക. മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലും പാർട്ടി വിപ്പ് അനുസരിച്ചില്ലെങ്കിൽ അയോഗ്യരാക്കപ്പെടാം. മറ്റൊരു പാർട്ടിയിൽ ലയിക്കുകയാണെങ്കിൽ മാത്രമേ ഈ ഭൂരിപക്ഷം അയോഗ്യരാക്കപ്പെടുന്നതിൽ നിന്ന് രക്ഷിക്കൂ. അതിനിടെ കഴിഞ്ഞ 48 മണിക്കൂറിനിടെ ഉദ്ദവ് സർക്കാർ ഇറക്കിയ 160ലേറെ വരുന്ന സർക്കാർ ഉത്തരവുകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഗവർണർക്ക് കത്ത് നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam