
ദില്ലി: വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് സേന എൻസിപി കോൺഗ്രസ് സഖ്യം സുപ്രീംകോടതിയിൽ. മഹാരാഷ്ട്രയിൽ ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളിൽ ഗവര്‍ണര്‍ ഇടപെട്ടത് ചട്ടം ലംഘിച്ചാണെന്നും ശിവസേനക്ക് വേണ്ടി ഹാജരായ കപിൽ സിബൽ സുപ്രീംകോടതിയിൽ വാദിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ ഏഴ് ദിവസം അനുവദിച്ച നടപടിയെ ചോദ്യം ചെയ്തുള്ള വാദമാണ് സുപ്രീംകോടതി കേൾക്കുന്നത്.
മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പുലർച്ചെയുള്ള സത്യപ്രതിജ്ഞയും സർക്കാർ രൂപീകരണ നീക്കവും ചോദ്യം ചെയ്ത് എൻസിപിയും ശിവസേനയും കോൺഗ്രസും നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വാദം കേട്ടത് . രാഷ്ട്രപതി ഭരണം പിൻവലിച്ചതിന്‍റെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയപ്പോൾ അത് കോടതിക്ക് മുന്നിലുള്ള വിഷയം അല്ലെന്ന പ്രതികരണമാണ് കോടതിയിൽ നിന്ന് ഉണ്ടായത്. ഗവര്‍ണറുടെ നടപടി വഞ്ചനാപരവും നിയമവിരുദ്ധവും പക്ഷപാതപരവുമാണ് എന്ന് സിബൽ പറഞ്ഞു. എന്നാൽ ഇതല്ലല്ലോ വിഷയമെന്ന് ജസ്റ്റിസ് എൻവി രമണ ചോദിച്ചു. അതിലേക്കാണ് വരുന്നതെന്ന് സിബലിന്റെ മറുപടി. ഇതിനെ തുടര്‍ന്നാണ് ഭൂരിപക്ഷം തെളിയിക്കാൻ ഏഴ് ദിവസം നൽകിയ ഗവര്‍ണറുടെ നടപടിയിലേക്ക് വാദം എത്തിയത്. ഇന്ന് തന്നെ ഭൂരിപക്ഷം തെളിയിക്കാൻ നിര്‍ദ്ദേശിക്കണമെന്ന ആവശ്യം കര്‍ണാടക വിധി കൂടി ചൂണ്ടിക്കാട്ടി കപിൽ സിബൽ ആവശ്യപ്പെട്ടു,.
ബിജെപി എംഎൽഎമാര്‍ക്കും ചില സ്വതന്ത്ര എംഎൽഎമാര്‍ക്കും വേണ്ടിയാണ് വാദമെന്നാണ് മുകുൾ റോത്തഗി സുപ്രീംകോടതിയിൽ പറഞ്ഞത്. അടിയന്തരമായി ഞായറാഴ്ച കേസ് പരിഗണിക്കുന്നതെന്തിനാണെന്ന റോത്തഗിയുടെ ചോദ്യത്തിന് അത് ചീഫ് ജസ്റ്റിസിന്റെ വിവേചനമാണെന്ന മറുപടിയാണ് കോടതി നൽകിയത്. പറയുന്നതെല്ലാം സാങ്കേതിക കാര്യങ്ങൾ മാത്രമാണല്ലോ എന്നും ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും അഭിഭാഷകരോട് കോടതി ചോദിച്ചു. കേസിൽ അടിയന്തര പ്രാധാന്യം ഇല്ലെന്ന് ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ തുഷാര്‍ മേത്തയും നിലപാടെടുത്തു. പാർട്ടികൾ അല്ല വ്യക്തികൾ അനു സർക്കാർ രുപീകരിക്കുന്നത് , പാർട്ടികൾക്ക് മൗലികാവകാശം ഇല്ല. അതുകൊണ്ട് ഹർജി നിലനിൽക്കില്ലെന്നും തുഷാര്‍ മേത്ത കോടതിയിൽ പറഞ്ഞു.
പിന്തുണ കത്ത് പോലും ഗവര്‍ണര്‍ പരിശോധിച്ചില്ലെന്ന് എൻസിപിക്കും കോൺഗ്രസിനും വേണ്ടി മനു അഭിഷേക് സിംഗ്‍വി പറഞ്ഞു. അജിത് പവാറിന് എൻസിപിയുടെ പിന്തുണയില്ല, നിയമസഭാ കക്ഷി നേതൃ സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്. അജിത് പവാര്‍ നൽകിയ കത്ത് നിയമ വിരുദ്ധമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മനു അഭിഷേക് സിംഗ്‍വി കോടതിയിൽ പറഞ്ഞു.
ഭൂരിപക്ഷം തെളിയിക്കേണ്ടത് ഗവര്‍ണറുടെ മുന്നിലല്ല , നിയമസഭയിലാണ് , കുതിര കച്ചവടത്തിന് അവരസം ഒരുക്കാതെ ഏത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവും അഭിഭാഷകര്‍ ആവര്‍ത്തിച്ചു.
വിശ്വാസ വോട്ടെടുപ്പിന് രഹസ്യ ബാലറ്റ് പാടില്ല. വിശ്വാസ വോട്ടെടുപ്പ് നടപടികളുടെ തത്സമയ സംപ്രേഷണം വേണമെന്നും പ്രതിപക്ഷ കക്ഷികൾ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ആകാൻ ഗവർണർക്ക് ആരെയും ക്ഷണിക്കാമെന്നും അത് ഗവര്‍ണറുടെ വിവേചന അധികാരമാണെന്നും മുകുൾ റോത്തഗി ആവര്‍ത്തിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ എത്ര സമയം വേണമെന്നും ഗവര്‍ണര്‍ക്ക് തീരുമാനിക്കാം. ഗവർണറുടെ ഈ അവകാശത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ല .ഗവർണറുടെ നടപടിക്ക് 361 ആം അനുച്ഛേദത്തിന്‍റെ പരിരക്ഷയുണ്ടെന്നും കേന്ദ്രര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
ഗവർണറുടെ അധികാരം സംബന്ധിച്ച കാര്യം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് രമണയുടെ പ്രതികരണം. വിശ്വാസ വോട്ടെടുപ്പ് നടത്തുന്ന കാര്യം മാത്രമാണ് ഇപ്പോഴത്തെ വിഷയമെന്നും ജസ്റ്റിസ് രമണ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിന് ഏഴ് ദിവസം സമയമെന്തിനാണ് എന്ന ചോദ്യവും കോടതി ഉന്നയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam