
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ അഴിച്ചുപണി. പാർട്ടിയുടെ വിവിധ പോഷക സംഘടനകളിലും പ്രാദേശിക ഘടകങ്ങളിലും വലിയ മാറ്റങ്ങളാണ് വരുത്തിയത്. യുവനേതാവ് അർണബ് ബാനർജിയെ സംസ്ഥാന തൃണമൂൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റായും കുനാൽ ഘോഷിനെ വടക്കൻ കൊൽക്കത്ത സംഘടനാ ജില്ലാ പ്രസിഡന്റായും നിയമിച്ചു. പാർട്ടിയുടെ ദേശീയ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ പുതിയ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത്. കൂടാതെ ന്യൂനപക്ഷ സെൽ പ്രസിഡന്റായി മൊസറഫ് ഹൊസൈനെയും മഹിളാ വിംഗ് (വനിതാ വിഭാഗം) പ്രസിഡന്റായി അലിഫാ അഹമ്മദിനെയും തിരഞ്ഞെടുത്തു.
പാർട്ടി നേതൃത്വവുമായി അകലുകയും സംഘടന വിട്ടുപോവുകയും ചെയ്ത നേതാക്കളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് പുതിയ പുനഃസംഘടനയെന്ന് യോഗത്തിന് ശേഷം ടിഎംസി എംപി സൗഗത റോയ് മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ വർക്കിംഗ് കമ്മിറ്റിയിൽ സൗഗത റോയിയെയും ജ്യോതിപ്രിയ മല്ലിക്കിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പാർട്ടി വിട്ട വിമതരെ പൂർണ്ണമായി വെട്ടിമാറ്റിയതായും അദ്ദേഹം വ്യക്തമാക്കി. മഹുവ മൊയ്ത്ര, ബിമൻ ബാനർജി തുടങ്ങിയ പ്രമുഖ നേതാക്കൾ സൂം വഴി വിർച്വലായി ഈ യോഗത്തിൽ പങ്കെടുത്തു. അടുത്തിടെ പശ്ചിമ ബംഗാളിൽ തൃണമൂൽ പ്രവർത്തകർക്ക് നേരെ നടന്ന അക്രമങ്ങളെയും പാർട്ടി ഓഫീസുകൾ തകർത്തതിനെയും യോഗം ശക്തമായി അപലപിച്ചു. 4,000 ഇവിഎമ്മുകൾ കത്തിച്ചതിനെയും യോഗത്തിൽ പാസാക്കിയ പ്രമേയത്തിലൂടെ ടിഎംസി അപലപിച്ചിട്ടുണ്ട്.
പാർട്ടിയിലെ ഒരു വിഭാഗം ജനപ്രതിനിധികൾ നേതൃത്വത്തിനെതിരെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ഈ അടിയന്തര അഴിച്ചുപണി എന്നത് ശ്രദ്ധേയമാണ്. തൃണമൂൽ കോൺഗ്രസിന്റെ 20 ഓളം ലോക്സഭാ എംപിമാർ പാർട്ടി നേതൃത്വവുമായി ഭിന്നതയിലാണെന്നും അതിൽ 19 പേർ ലോക്സഭാ സ്പീക്കറുടെ ഓഫീസിൽ തങ്ങളുടെ പേരുകൾ സമർപ്പിച്ചിട്ടുമുണ്ട്. കാകൊലി ഘോഷ് ദസ്തിദാർ, ശതാബ്ദി റോയ്, പ്രസൂൺ ബാനർജി, രചന ബാനർജി, സയോനി ഘോഷ്, ദീപക് അധികാരി (ദേവ്), യൂസഫ് പഠാൻ തുടങ്ങിയ പ്രമുഖർ ഈ വിമത നിരയിലുണ്ട്. പാർട്ടിയുടെ ഭാവിയെയും നിലനിൽപ്പിനെയും കുറിച്ച് വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകൾ ഉയർന്ന സാഹചര്യത്തിലാണ് സംഘടനയിലെ അച്ചടക്കം കർശനമാക്കാനും തങ്ങൾ ഒരൊറ്റക്കെട്ടാണെന്ന് വ്യക്തമാക്കാനുമുള്ള സുപ്രധാന നീക്കങ്ങളിലേക്ക് മമത ബാനർജിയും പാർട്ടി നേതൃത്വവും കടന്നിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam