രാഷ്ട്രീയ പ്രമേയത്തിന്‍റെ രൂപരേഖയിന്‍മേലുള്ള ചർച്ചയിലാണ് കോണ്‍ഗ്രസുമായുള്ള ധാരണ ആവശ്യമാണെന്ന അഭിപ്രായം സിസി അംഗങ്ങള്‍ ഉയര്‍ത്തിയത്. ബിജിപിയുടെ വെല്ലുവിളിയെ നേരിടാന്‍ ഒന്നിച്ചുള്ള പ്രവർത്തനമാണ് വേണ്ടത്.
ദില്ലി: കോണ്‍ഗ്രസിനോടുള്ള (Congress) ധാരണ തുടരാമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ (CPIM CC) പൊതു നിലപാട്. അടവുനയമാകാമെന്ന ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലെ (Party Congress) രാഷ്ട്രീയ നിലപാട് തുടരാം. ബിജെപിക്കെതിരെ മതേതര പ്രാദേശിക ജനാധിപത്യ കക്ഷികളെ ഒന്നിപ്പിക്കണമെന്നും കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. അതേസമയം മൃദുഹിന്ദുത്വ സമീപനം അടക്കമുള്ള കോണ്‍ഗ്രസിന്‍റെ നിലപാടുകളെ ചൂണ്ടിക്കാട്ടി കേരളംഘടകം സഹകരണത്തെ എതിർത്തു
രാഷ്ട്രീയ പ്രമേയത്തിന്‍റെ രൂപരേഖയിന്‍മേലുള്ള ചർച്ചയിലാണ് കോണ്‍ഗ്രസുമായുള്ള ധാരണ ആവശ്യമാണെന്ന അഭിപ്രായം സിസി അംഗങ്ങള്‍ ഉയര്‍ത്തിയത്. ബിജിപിയുടെ വെല്ലുവിളിയെ നേരിടാന്‍ ഒന്നിച്ചുള്ള പ്രവർത്തനമാണ് വേണ്ടത്. യോജിച്ച് പോകാവുന്ന എല്ലാ ജനാധിപത്യ മതേതര കക്ഷികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസുമായുള്ള ധാരണ തുടരാവുന്നതാണെന്നും കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ പൊതുവില്‍ ചൂണ്ടിക്കാട്ടി. ഹൈദരബാദ് പാർട്ടികോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി ധാരണായാകമെന്ന നിലപാട് പാര്‍ട്ടി സ്വീകരിച്ചിരുന്നു. ഇത് തുടരണമെന്നാണ് പൊതു അഭിപ്രായം ഉയര്‍ന്നത്. എന്നാല്‍ സഖ്യത്തില്‍ കോണ്‍ഗ്രസിനെ മാത്രം ആശ്രയിച്ച് പോകരുതെന്ന മുന്നറിയിപ്പും ചർച്ചയില്‍ ഉയർന്നു.
പിബിയില്‍ കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ത്ത കേരള ഘടകം എതിർപ്പ് കേന്ദ്ര കമ്മിറ്റിയിലും ആവർത്തിച്ചു. വര്‍ഗീയതയോട് കീഴടങ്ങിയ നിലപാടാണ് കോണ്‍ഗ്രസിന്‍റേത് എന്ന് കുറ്റപ്പെടുത്തിയ കേരളത്തില്‍ നിന്നുള്ള സിസി അംഗങ്ങള്‍ കോണ്‍ഗ്രസുമായുള്ള ധാരണ തിരിച്ചടിയാകുമെന്നും ആവർത്തിച്ചു. കേന്ദ്ര കമ്മിറ്റിയില്‍ രാഷ്ട്രീയ പ്രമേയത്തിന്‍റെ രൂപരേഖ ചർച്ച ചെയ്ത ശേഷം അന്തിമ രൂപം നല്‍കാൻ വീണ്ടും പോളിറ്റ് ബ്യൂറോ യോഗം ചേരും. കോണ്‍ഗ്രസുമായി തെരഞ്ഞെുപ്പില്‍ ധാരണായാകാമെന്ന പൊതു അഭിപ്രായം സിസിയില്‍ ഉയർന്നത് യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനുള്ള സാധ്യതകളിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്.