കോണ്‍ഗ്രസിനെ മാത്രം ആശ്രയിച്ച് ആകരുത് സഖ്യമെന്നും പ്രാദേശിക, മതേതര കക്ഷികളെയും ചേര്‍ത്താകണം സഖ്യമെന്നും കേരളഘടകം സിസിയില്‍ ആവശ്യപ്പെട്ടു.
ദില്ലി: കോൺഗ്രസുമായി സഖ്യം ഉണ്ടാക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന നിലപാട് സിപിഎം (CPM) കേന്ദ്രകമ്മിറ്റിയില്‍ ആവര്‍ത്തിച്ച് കേരളഘടകം. കോണ്‍ഗ്രസ് ( congress ) സഹകരണം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും വര്‍ഗീയതയ്ക്ക് കീഴടങ്ങിയ നിലപാടാണ് കോണ്‍ഗ്രസിന്‍റേതെന്നും കേരളഘടകം യോഗത്തില്‍ വിശദീകരിച്ചു. പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള പിബി നേതാക്കളും തെലങ്കാന, ആന്ധ്രാ ഘടകങ്ങളും കേരളത്തിന്‍റെ നിലപാടിനെയാണ് പിന്തുണയ്ക്കുന്നത്.
എന്നാൽ കോൺഗ്രസുമായുള്ള സഖ്യം ബിജെപിയെ നേരിടുന്ന മതേതര ചേരിയെ ശക്തിപ്പെടുത്തുമെന്നതാണ് ബംഗാളിന്‍റെ നിലപാട്. പൊളിറ്റ് ബ്യൂറോ യോഗത്തിൽ വിഷയം ചർച്ചയ്ക്ക് എടുത്തപ്പോള്‍ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇതിനെ പിന്തുണച്ചിരുന്നു. കോണ്‍ഗ്രസുമായുള്ള അടവുനയം തുടരണമെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ ഉയര്‍ന്ന പൊതുനിലപാട്.
കോണ്‍ഗ്രസിനോട് ധാരണയാകാമെന്ന ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലെ നിലപാട് തുടരാമെന്ന അഭിപ്രായമാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നത്. മതേതര ജനാധിപത്യ പ്രാദേശിക കക്ഷികളെ സഖ്യത്തില്‍ ഒപ്പം നിർത്തി ബിജെപിക്കെതിരെ ശക്തമായി പോരാടണം. എന്നാല്‍ കോണ്‍ഗ്രസിനെ മാത്രം ആശ്രയിച്ചുള്ള സഖ്യം ആകരുതെന്നും രാഷ്ട്രീയ പ്രമേയത്തിന്‍റെ രൂപരേഖ സംബന്ധിച്ച ചർച്ചയില്‍ കേന്ദ്ര കമ്മിറ്റിയില്‍ അഭ്രിപായമുയർന്നു.
Read Also : ''അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് നിലപാട്; പാർട്ടി അനുപമക്കൊപ്പമെന്ന് വിജയരാഘവൻ