
ദില്ലി: പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചവരിൽ മലയാളി സൈനികനും. എച്ച്. വൈശാഖ് എന്ന സൈനികനാണ് വീരമൃത്യു മരിച്ചത്. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയാണ്. ഇന്ന് ഉച്ചയോടെയാണ് പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികർക്ക് വീരമൃത്യു സംഭവിച്ചെന്ന് സൈന്യം അറിയിച്ചത്.
പൂഞ്ചിലെ വനമേഖലയിൽ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് ഭീകരർ ഈ മേഖലയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
ജമ്മു കശ്മീരിലെ അനന്ത്നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്. അനന്തനാഗിലും ബന്ദിപോറയിൽ ഹാജിൻ പ്രദേശത്തും നടന്ന ഏറ്റുമുട്ടിലിലാണ് രണ്ട് ഭീകരെ വധിച്ചത്. തുടർച്ചയായ ഭീകരാക്രമണങ്ങളിൽ ഏഴ് സാധാരണക്കാർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെയാണ് സുരക്ഷ സേന ഭീകരർക്കായി തെരച്ചിൽ ശക്തമാക്കിയത്. പൂഞ്ചിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പീർപഞ്ചാൾ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. വനമേഖല വഴി ഭീകരരർ നുഴഞ്ഞക്കയറ്റത്തിന് ശ്രമിക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ നടത്തിയത്.
ഏറ്റുമുട്ടലിനിടെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ സുബേദാർ ജസ്വീന്തർ സിംഗ്, വൈശാഖ് എച്ച്, സരാജ് സിംഗ്, ഗജ്ജൻ സിംഗ്, മന്ദീപ് സിംഗ് എന്നിവർ വീരമൃത്യു വരിക്കുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു. പ്രദേശത്ത് ഏറ്റമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഈ മേഖല പൂർണ്ണമായി സൈന്യം വളഞ്ഞിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam