ജെഎൻയുവിൽ കൗൺസിലറായി മലയാളി വിദ്യാർത്ഥിനി; വിജയിച്ചത് എസ്എഫ്ഐ സ്ഥാനാർത്ഥി ഗോപിക ബാബു

By Web TeamFirst Published Mar 24, 2024, 12:15 PM IST
Highlights

സ്കൂൾ ഓഫ് സോഷ്യൽ സയൻസിലെ കൗൺസിലറായാണ് ഗോപിക വിജയിച്ചത്.

ദില്ലി: ജെഎൻയു തെരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്ത് മലയാളി വിജയിച്ചു. എസ് എഫ് ഐ സ്ഥാനാർത്ഥി കെ ഗോപിക ബാബു ആണ് വിജയിച്ചത്. സ്കൂൾ ഓഫ് സോഷ്യൽ സയൻസിലെ കൗൺസിലറായാണ് ഗോപിക വിജയിച്ചത്. നാല് വർഷത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച ഒരേയൊരു മലയാളി വിദ്യാർത്ഥിനിയാണ് ഗോപിക. പ്രധാന പോസ്റ്റുകളിലേക്കുള്ള വോട്ടെണ്ണൽ തുടരുകയാണ്.

നാല് വർഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടമാണ് നടന്നത്. ജെഎന്‍യു തെരഞ്ഞെടുപ്പിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇടതുസ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കേണ്ടിയിരുന്ന സ്വാതി സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് റദ്ദാക്കിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിക്കാണ് സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കി കൊണ്ടുള്ള നോട്ടീസ് ലഭിച്ചതെന്ന് സ്വാതി പറഞ്ഞു.

ഏഴായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്കാണ് വോട്ട് അവകാശമുണ്ടായിരുന്നത്. കനത്ത സുരക്ഷ ക്യാമ്പസിൽ ഏർപ്പെടുത്തിയിരുന്നു. ഇടതു സഖ്യവും എബിവിപിയും തമ്മിലാണ് പ്രധാന മത്സരം. പൊതു രാഷ്ട്രീയ വിഷയങ്ങളും ക്യാമ്പസിനുള്ളിലെ സംഭവങ്ങളുമാണ് ഇടത് സഖ്യം ചർച്ചയാക്കിയത്. അടുത്തിനിടെ ക്യാമ്പസിലുണ്ടായ സംഘർഷങ്ങളും ഇടതുസഖ്യം ഉയർത്തിക്കൊണ്ടുവന്നു.

ജെഎൻയു ക്യാമ്പസ് മാറ്റം ആഗ്രഹിക്കുന്നു എന്നായിരുന്നു എബിവിപിയുടെ പ്രചാരണം. നാല് വർഷം മുൻപുള്ള യൂണിയൻ തികച്ചും പരാജയമായെന്നും ഇക്കുറി വിജയം നേടുമെന്നുമാണ് എബിവിപി പറയുന്നത്. ഇടതു സഖ്യം, എബിവിപി എന്നിവരെ കൂടാതെ എൻഎസ് യു, ആർജെഡിയുടെ വിദ്യാർത്ഥി സംഘടന, ബാപ്സ എന്നിവരും മത്സര രംഗത്തുണ്ടായിരുന്നു. ഇന്ന് ഫലമറിയാം.

 

tags
click me!