
ദില്ലി: ബംഗാളിലെ എസ്ഐആറിനെതിരായ ഹർജിയിൽ അഭിഭാഷകക്കുപ്പായം അണിഞ്ഞ് സുപ്രീംകോടതിയിൽ നേരിട്ടെത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അസാധാരണ നീക്കം. തനിക്ക് വാദിക്കാൻ പത്ത് മിനിറ്റ് സമയം വേണമെന്ന് മമത ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് മമതയുടെ ആവശ്യം അംഗീകരിച്ചു. പാർട്ടിക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് താൻ വാദിക്കുന്നത് എന്നാണ് മമത പറഞ്ഞത്. വോട്ടർമാരുടെ പ്രയാസങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു മമതയുടെ വാദം. ഹർജിയിൽ കമ്മീഷന് കോടതി നോട്ടീസയച്ചു. തിങ്കളാഴ്ച വിശദവാദം നടക്കും.
തീവ്രവോട്ടർ പട്ടിക പരിഷ്ക്കരണം പശ്ചിമ ബംഗാളിനെതിരായ നീക്കമെന്ന് മുഖ്യമന്ത്രി മമത ബാനർജി സുപ്രീംകോടതിയിൽ വാദിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ നേരിട്ടെത്തിയ മമത ബാനർജി ജനാധിപത്യം സംരക്ഷിക്കാനാണ് തൻ്റെ ശ്രമമെന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ വാട്സ്ആപ്പ് കമ്മീഷനായി മാറിയെന്നും മമത ആരോപിച്ചു. 100 ലധികം പേർ എസ്ഐആറിനെതുടർന്ന് മരിച്ചെന്നും മമത കോടതിയില്‍ പറഞ്ഞു. വാദം പൂർത്തിയാക്കിയ ശേഷം കോടതിക്ക് മമത നന്ദി പറഞ്ഞു. ബംഗാളിൽ കമ്മീഷൻ ഉദ്യോഗസ്ഥരോട് ശത്രുതാമനോഭാവമാണ് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ എതിർവാദം. പച്ചക്കള്ളമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകർ പറയുന്നതെന്ന് മമത തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടെ വാദങ്ങൾ ഗൗരവമുള്ളതാണെന്ന് നീരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഹർജി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി തേടി.
നാലര പതിറ്റാണ്ടിന് ശേഷം അഭിഭാഷകക്കുപ്പായം അണിഞ്ഞ് സുപ്രീംകോടതിയിൽ എത്തിയ മമത ബാനർജി എസ്ഐആറിൽ തെര.കമ്മീഷനെതിരെ ഉന്നയിച്ചത് അതിരൂക്ഷ വിമർശനമാണ്. ഇതാദ്യമായാണ് സംസ്ഥാനത്തിൻ്റെ കേസ് വാദിക്കാൻ ഒരു മുഖ്യമന്ത്രി തന്നെ നേരിട്ട് ഉന്നത് കോടതിയിൽ എത്തുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നിലാണ് മമത ബാനർജി തീവ്രവോട്ടർ പട്ടിക പരിഷ്ക്കരണത്തിനെതിരെ വാദങ്ങൾ ഉന്നയിച്ചത്. അഞ്ച് മിനിറ്റ് വാദങ്ങൾക്കായി ആവശ്യപ്പെട്ട മമതയ്ക്ക് 15 മിനിറ്റാണ് ബെഞ്ച് നൽകിയത്. വോട്ടർപട്ടിക പരിഷ്ക്കരണത്തെ കുറിച്ച് ബംഗാളിലെ ജനങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. നടപടികളിലെ സുതാര്യത ഇല്ലായ്മ ചൂണ്ടിക്കാട്ടി പലതവണ കമ്മീഷന് കത്ത് നൽകി. എന്നാൽ മറുപടി നൽകിയില്ല. ബംഗാളിനെ കേൾക്കാൻ കമ്മീഷൻ തയ്യാറാകുന്നില്ലെന്ന് മമത വാദം ഉയർത്തി. നീതി അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ കരയുകയാണെന്ന ടാഗോറിന്റെ വരികളും മമത വാദത്തിനായി കടമെടുത്തു. വോട്ടർമാരുടെ പ്രയാസങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു മമതയുടെ വാദം.
100 ലധികം പേർ എസ്ഐആറിനെതുടർന്ന് മരിച്ചെന്നും മമത കോടതിയില്‍ പറഞ്ഞു. ആളുകൾ വീടകളിൽ ഇല്ലാത്തപ്പോഴാണ് നോട്ടീസ് നൽകുന്നത്. ഉൾപ്പെടുത്താൻ അല്ല പകരം ജനങ്ങളെ പുറത്താക്കാനാണ് കമ്മീഷന്റെ നീക്കമെന്നും മമത പറഞ്ഞു. പട്ടികപരിഷ്ക്കരണം അവസാനിക്കാൻ ഇനി നാല് ദിവസം മാത്രമാണെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു. അവസാന നടപടികൾ ഒരാഴ്ചച് കൂടി നീട്ടണമെന്ന് ബംഗാൾ സർക്കാരിന്റെ അഭിഭാഷകൻറെ ആവശ്യം കോടതി നിരാകരിച്ചു. . ബംഗാൾ സർക്കാരിന് കമ്മീഷൻ ഉദ്യോഗസ്ഥരോട് ശത്രുതാമനോഭാവമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ എതിർവാദം ഉന്നയിച്ചപ്പോൾ പച്ചക്കള്ളമാണ് പറയുന്നതെന്ന് മമത തിരിച്ചടിച്ചു. മമത ഉയർത്തുന്ന വാദങ്ങൾ ഗൌരവകരമാണെന്ന് ചീഫ് ജസ്റ്റിസ് നീരീക്ഷിച്ചു കൊണ്ടാണ് കോടതി ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. കപിൽ സിബൽ അടക്കം മുതിർന്ന അഭിഭാഷകർ കോടതിയിലുണ്ടെന്ന് മമത വാദിക്കാൻ അനുവാദം തേടിയപ്പോൾ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്ത സർവകലാശാലയ്ക്ക് കീഴിലുള്ള ജോഗേഷ് ചന്ദ്ര ചൗധരി ലോ കോളേജിൽ നിന്നാണ് നിയമ ബിരുദം നേടിയത് അര നൂറ്റാണ്ട് മുൻപാണ്. നിയമ ബിരുദം നേടിയ ശേഷം അവർ കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്തിരുന്നു. പിന്നീട് അവർ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകയായി മാറുകയും ചെയ്തതോടെ ആണ് അഭിഭാഷക ജോലി അവസാനിപ്പിച്ചത്. കൊൽക്കത്തയിലെ ജോഗാമയ ദേവി കോളേജിൽ നിന്ന് ഹിസ്റ്ററി ബിരുദം, കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം, ശ്രീ ശിക്ഷായതൻ കോളേജിൽ നിന്ന് ബി എഡ് എന്നിവയും മമതയ്ക്കുണ്ട്. അഭിഭാഷകയായി ജീവിതം തുടങ്ങിയ മമത കോടതിയിൽ വാദിക്കുന്നത് നാലര പതിറ്റാണ്ടിനു ശേഷമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam