
ദില്ലി: കഴിഞ്ഞ ദിവസം കർഷക പ്രതിഷേധത്തിനിടെ ദില്ലിയിൽ നടന്ന അക്രമങ്ങളിൽ താൻ അസ്വസ്ഥയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രതിഷേധത്തിന് കാരണമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന കർഷകരോടുള്ള കേന്ദ്രത്തിന്റെ ഉദാസീന നിലപാടിനെ മമത വിമർശിച്ചു. കർഷകരോടുള്ള 'നിർവ്വികാര മനഃസ്ഥിതി' എന്നാണ് മമത കേന്ദ്രത്തിന്റെ നിലപാടിനെ വിശേഷിപ്പിച്ചത്.
ആദ്യം, കർഷകരെ ആത്മവിശ്വാസത്തിലാക്കാതെ ഈ നിയമങ്ങൾ പാസാക്കി. കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യയിലുടനീളമുള്ള കർഷകർ ദില്ലിക്ക് സമീപം തമ്പടിച്ചു. കേന്ദ്രം കർഷകരുമായി സംസാരിക്കുകയും കടുത്ത നിയമങ്ങൾ പിൻവലിക്കുകയും വേണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു.
കർഷകരുടെ ട്രാക്ടർ റാലിയിൽ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു, തങ്ങളുടെ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്നും കോർപ്പറേറ്റുകളുടെ ചൂഷണത്തിന് അവരെ തുറന്നുകൊടുക്കുമെന്നും ഭയന്നാണ് കർഷകർ മൂന്ന് കേന്ദ്ര നിയമങ്ങൾക്കെതിരെ പ്രതിഷേധം ആരംഭിച്ചത്.
കർഷക പ്രക്ഷോഭം ശക്തമായി നടക്കുന്നതിനിടെ രാജ്യ തലസ്ഥാനത്ത് പല ഭാഗത്തും ഇന്റർനെറ്റ് വിച്ഛേദിച്ചിരുന്നു. ചെങ്കോട്ടയിൽ വീണ്ടും കടന്നുകയറിയ കർഷകർ ഏറ്റവും ഉയരത്തിലുള്ള മന്ദിരത്തിൽ കർഷക സംഘടനകളുടെയും മറ്റും കൊടികൾ സ്ഥാപിക്കുകയും ചെയ്തു.
വൈകീട്ട് അഞ്ച് മണി വരെയാണ് കർഷകർക്ക് റാലി നടത്താൻ അനുവാദം നൽകിയിരിക്കുന്നത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാവിലെ സിംഗു അതിർത്തിയിലും തിക്രി അതിർത്തിയിലും ബാരിക്കേഡ് തകർത്ത് സമരക്കാർ പ്രതിഷേധവുമായി മുന്നോട്ട് പോവുകയായിരുന്നു. ഗാസിപ്പൂരിലും പിന്നീട് സംഘർഷം ഉണ്ടായി. ബാരിക്കേഡ് നീക്കി കർഷകർ മുന്നോട്ട് നീങ്ങിയപ്പോൾ പൊലീസ് തടഞ്ഞതാണ് കാരണം.
സിംഗു അതിർത്തിയിൽ നിന്നും തിക്രിയിൽ നിന്നും എത്തിയവരാണ് ചെങ്കോട്ടയിലേക്ക് പോയത്. ഗാസിപ്പൂരിൽ നിന്ന് വന്നവർ ഐടിഒയിലേക്കാണ് പോയത്. നോയിഡ അതിർത്തി വഴി കടക്കാനുള്ള കർഷകരുടെ നീക്കത്തിനെതിരെ പൊലീസ് ലാത്തിവീശി. സമരത്തിൽ അക്രമം നടത്തിയത് സാമൂഹ്യവിരുദ്ധരാണെന്ന് കർഷക സംഘടനകൾ കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam