ഭായിമാരെ തിരിച്ചുവിളിച്ച് മമതാ ബാനർജി, ബം​ഗാളിലേക്ക് മടങ്ങുന്നവർക്ക് പ്രതിമാസം 5000 രൂപ സഹായ പ്രഖ്യാപനം

Published : Aug 19, 2025, 06:38 PM IST
Mamata Banerjee

Synopsis

സംസ്ഥാനത്തേക്ക് മടങ്ങുമ്പോൾ സാമ്പത്തിക സഹായം നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനം.

കൊൽക്കത്ത: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്ക് സംസ്ഥാനത്തേക്ക് മടങ്ങുമ്പോൾ സാമ്പത്തിക സഹായം നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനം. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾക്ക് അടുത്ത 12 മാസത്തേക്ക് പ്രതിമാസം 5,000 രൂപ ധനസഹായം ലഭിക്കുമെന്നും 'ഖാദ്യ സതി', 'സ്വസ്ത്യ സതി' തുടങ്ങിയ സാമൂഹിക ആനുകൂല്യങ്ങൾ ലഭിക്കുമെന്നും സൗകര്യങ്ങൾ നടപ്പിലാക്കുന്നതിനായി 'ശ്രമശ്രീ' എന്ന പുതിയ പദ്ധതി പ്രഖ്യാപിക്കുമെന്നും മമതാ ബാനർജി പറഞ്ഞു.

ഈ പദ്ധതി ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്ക് മാത്രമുള്ളതാണ്. സംസ്ഥാനത്തേക്ക് മടങ്ങുന്നവർക്ക് യാത്രാ സഹായത്തോടൊപ്പം 5,000 രൂപ ഒറ്റത്തവണ ലഭിക്കും. അവർക്ക് പുതിയ ജോലി ക്രമീകരണങ്ങൾ ആകുന്നത് വരെ ഒരു വർഷത്തേക്ക് പ്രതിമാസം 5,000 രൂപ സാമ്പത്തിക സഹായവും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പശ്ചിമ ബംഗാൾ തൊഴിൽ വകുപ്പാണ് ഈ പദ്ധതിയുടെ നോഡൽ വകുപ്പ്. സംസ്ഥാന സർക്കാരിന്റെ 'ഉത്കർഷ് ബംഗ്ലാ' പദ്ധതിയിലൂടെയാണ് നൈപുണ്യ പരിശീലനം നൽകുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തേക്ക് മടങ്ങുന്ന തൊഴിലാളികളുടെ കഴിവുകൾ ഞങ്ങൾ വിലയിരുത്തും. അവർക്ക് ആവശ്യമായ കഴിവുകൾ ഉണ്ടെങ്കിൽ, ആവശ്യാനുസരണം പരിശീലനം നൽകി ഞങ്ങൾ തൊഴിൽ നൽകും. ഇതിനുപുറമെ, അവർക്ക് ജോബ് കാർഡുകളും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'കർമശ്രീ' പദ്ധതി പ്രകാരം 78 ലക്ഷം ജോബ് കാർഡുകൾ നൽകിയിട്ടുണ്ടെന്ന് കൂട്ടിച്ചേർത്തു. 

കുടിയേറ്റ തൊഴിലാളികൾക്ക് വീടില്ലെങ്കിൽ കമ്മ്യൂണിറ്റി കോച്ചിംഗ് സെന്ററുകളിൽ അവർക്ക് താമസ സൗകര്യം ഒരുക്കുമെന്നും അവരുടെ കുട്ടികൾക്ക് സ്കൂൾ പ്രവേശനം ഒരുക്കുമെന്നും 'കന്യാശ്രീ', 'ശിക്ഷശ്രീ' എന്നിവയുടെ ആനുകൂല്യങ്ങളും അവർക്ക് ലഭിക്കുമെന്നും അവർ പറഞ്ഞു. ബംഗാളിന് പുറത്തുള്ള 22.40 ലക്ഷം തൊഴിലാളികൾക്ക് 'ശ്രമശ്രീ'യുടെ ആനുകൂല്യങ്ങൾ ലഭിക്കും. 'ശ്രമശ്രീ' പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ അവർക്ക് ഒരു ഐ-കാർഡ് നൽകും. 

തൽഫലമായി, അവർക്ക് സംസ്ഥാന സർക്കാരിന്റെ സൗകര്യങ്ങൾ ലഭിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മറ്റ് സംസ്ഥാനങ്ങളിൽ പീഡനത്തിന് ഇരയായ 2,700 കുടുംബങ്ങൾ ബംഗാളിലേക്ക് മടങ്ങിയതായും സംസ്ഥാന സർക്കാർ 10,000 ത്തിലധികം ആളുകളെ കൊണ്ടുവന്നതായും അവർ പറഞ്ഞു. ബിജെപിയുടെ പേര് പരാമർശിക്കാതെ, 'ഇരട്ട എഞ്ചിൻ ഗവൺമെന്റുകൾ' ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ബംഗാളി ഭാഷയ്ക്കും ബംഗാളി സ്വത്വത്തിനും നേരെ ആക്രമണം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പശ്ചിമ ബംഗാളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഏകദേശം 1.5 കോടി ആളുകൾ ജോലി ചെയ്യുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം