
കൊൽക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മമത ബാനർജി. ഇവിഎമ്മുകളിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്നാണ് മമതയുടെ ആരോപണം. പലയിടങ്ങളിൽ ശ്രമം നടന്നതായി വിവരമുണ്ട്. തന്നെ കേന്ദ്രസേന തടഞ്ഞെന്നും മമത ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നു. അട്ടിമറിക്കാൻ ശ്രമിച്ചാൽ ജീവൻ നൽകി പോരാടും. ഇവിഎമ്മിന് കാവൽ നിൽക്കാൻ ആഹ്വാനം ചെയ്ത മമത എക്സിറ്റ് പോളുകളെ പരിഹസിക്കുകയും ചെയ്തു. നേരത്തെ നടത്തിയ പ്രവചനങ്ങൾ എന്തായി എന്നായിരുന്നു മമതയുടെ ചോദ്യം. ഭവാനിപൂരിലെ കൗണ്ടിംഗ് സെൻ്ററിൽ പരിശോധന നടത്തിയതിന് ശേഷം ഒരുമണിയോടെയാണ് മമത മാധ്യമങ്ങളോട് സംസാരിച്ചത്.
അതേ സമയം, മമത ബാനർജി ഭവാനിപൂരിലെ സ്ട്രോങ് റൂമിൽനിന്നും എന്തോ കടത്താൻ ശ്രമിക്കുകയാണെന്നാരോപിച്ച് ബിജെപി പ്രവർത്തകർ തൃണമൂലിന്റെ വാഹനങ്ങൾ തടഞ്ഞത് സംഘർഷാവസ്ഥയുണ്ടാക്കി. കേന്ദ്രസേനയടക്കം സ്ഥലത്തെത്തി സ്ട്രോങ് റൂമുകൾക്ക് സുരക്ഷ കൂട്ടി. അർദ്ധരാത്രി വാർത്താ സമ്മേളനം വിളിച്ച് ബംഗാൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിഎംസി ആരോപണങ്ങൾ തള്ളി.
എല്ലാവരെയും മുൻകൂട്ടി അറിയിച്ച് പോസ്റ്റൽ ബാലറ്റുകൾ വേർതിരിക്കുന്ന നടപടിയാണ് നടന്നതെന്നും ഇവിഎം സൂക്ഷിച്ച മുറിയിൽ ആരും കയറിയിട്ടില്ലെന്നും മനോജ് കുമാർ അഗർവാൾ പറഞ്ഞു. താൻ സ്ഥാനാർത്ഥിയല്ലാത്ത മണ്ഡലങ്ങളിലെ സ്ട്രോങ് റൂമിൽ മമത ബാനർജി എത്തിയത് ചട്ടവിരുദ്ധമാണെന്നും നടപടിയെടുക്കുന്നത് പരിഗണനയിലുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. എക്സിറ്റ് പോൾ പ്രവചനങ്ങൾ വന്നതിന് പിന്നാലെ തോൽവി ഉറപ്പിച്ച മമത നാടകം കളിക്കുകയാണെന്നാണ് ബിജെപി വിമർശനം. പഴയതുപോലെ ടിഎംസിയുടെ കളികൾ ബംഗാളിൽ നടക്കാത്തതിന്റെ നിരാശയിലാണ് മമതയെന്ന് സ്ട്രോങ്റൂമിന് പുറത്ത് കാത്തിരിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പരിഹസിച്ചു.
നാളെ കൊൽക്കത്തയിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ ബിജെപി നേതൃ യോഗം ചേരും. എക്സിറ്റ് പോള്‍ പ്രവചനങ്ങൾ ബിജെപി ഗൂഢാലോചനയെന്ന് പരസ്യമായി പറയുമ്പോഴും അട്ടിമറി സാധ്യത ടിഎംസി ഭയക്കുന്നുണ്ട്. തോല്വി ഉറപ്പിച്ച തൃണമൂൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കള്ളപ്രചാരണം നടത്തി ഇരവാദം ഉയർത്തുകയാണെന്നാണ് ബിജെപി വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam