സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്ന ബില്ലിനെ വിമർശിച്ച് മുസ്‌ലിം ലീഗ് എം.പി ഹാരിസ് ബീരാൻ. ജുഡീഷ്യൽ സംവിധാനത്തിൽ ഘടനാപരമായ മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ജഡ്ജിമാരുടെ എണ്ണവും ശമ്പളവും വർദ്ധിപ്പിക്കണമെന്നും നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു.

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ഭേദഗതി ബിൽ ചർച്ചയ്ക്കിടെ രാജ്യത്തെ ജുഡീഷ്യൽ സംവിധാനത്തിൽ ശക്തമായ ഘടനാപരമായ മാറ്റങ്ങൾ വരുത്തണമെന്ന് മുസ്‌ലിം ലീഗ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻ എം.പി ആവശ്യപ്പെട്ടു. പാർലമെന്റ് നടപടികളിൽ പങ്കടുക്കാത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം, പ്രതിഷേധ സൂചകമായി പാർലമെന്റിൽ നിന്ന് വാക്കൗട്ട് നടത്തുകയും ചെയ്തു. കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ഭേദഗതി ബിൽ കേവലം തൊലിപ്പുറത്തെ പരിഷ്കാരം മാത്രമാണെന്ന് ഹാരിസ് ബീരാൻ എം.പി വിമർശിച്ചു. ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച അദ്ദേഹം, സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഹാജരാകാത്ത നടപടിയെ രൂക്ഷമായി ചോദ്യം ചെയ്യുകയും പ്രതിഷേധിച്ച് പാർലമെന്റിൽ നിന്ന് വാക്കൗട്ട് നടത്തുകയും ആയിരുന്നു.

രാജ്യത്തെ കോടതികളിൽ ലക്ഷക്കണക്കിന് കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും വിചാരണ കോടതികളിലെയും ജഡ്ജിമാരുടെ എണ്ണം അടിയന്തരമായി വർദ്ധിപ്പിക്കേണ്ടതുണ്ട്. ജഡ്ജി നിയമനത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് അവകാശപ്പെടുന്ന കേന്ദ്ര സർക്കാർ, കേരള ഹൈക്കോടതിയിലേക്ക് കൊളീജിയം ശുപാർശ ചെയ്ത രണ്ട് പേരുടെ നിയമനത്തിന് ഇതുവരെ അംഗീകാരം നൽകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 65 വയസ്സായി ഏകീകരിക്കണമെന്നും, മിടുക്കരായ അഭിഭാഷകരെ ജഡ്ജി സ്ഥാനത്തേക്ക് ആകർഷിക്കുന്നതിനായി ജഡ്ജിമാരുടെ പ്രതിമാസ ശമ്പളം 20 ലക്ഷം രൂപയായി വർദ്ധിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ജഡ്ജിമാരുടെ നിയമനത്തിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തണമെന്നും, കൊളീജിയം ശുപാർശ ചെയ്യുന്ന പേരുകൾ അംഗീകരിക്കാതെ കേന്ദ്ര സർക്കാർ അനാവശ്യമായി വൈകിപ്പിക്കുകയാണെന്നും ഹാരിസ് ബീരാൻ എം.പി ആരോപിച്ചു.