'ബംഗാളിൽ ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കി, മുസ്ലിങ്ങളെ കാണുന്നത് കന്നുകാലികളെപ്പോലെ'; മമതക്കെതിരെ ഒവൈസി

Published : Apr 14, 2026, 08:27 AM IST
owaisi, mamata

Synopsis

പശ്ചിമ ബംഗാളിൽ ബിജെപിയുടെ വളർച്ചയ്ക്ക് കാരണം മമത ബാനർജിയാണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി ആരോപിച്ചു. മുസ്ലിം വോട്ടുകളെ ഉപയോഗിച്ചു വലിച്ചെറിയുന്ന നയമാണ് അവർ സ്വീകരിക്കുന്നതെന്നും ഒവൈസി.

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ബംഗാളിൽ ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയതെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മുസ്ലിം വോട്ടുകളെ ഉപയോഗിച്ചു വലിച്ചെറിയുന്ന നയമാണ് അവർ സ്വീകരിക്കുന്നതെന്നും ഒവൈസി ആരോപിച്ചു. ബിജെപിയുടെ 'ബി ടീം' എന്ന തനിക്കെതിരായ ആരോപണം തള്ളിക്കളഞ്ഞ ഒവൈസി, ബിജെപിയുമായി സഖ്യമുണ്ടാക്കി കേന്ദ്രമന്ത്രിസഭയിൽ അംഗമായ മമതയുടെ ചരിത്രം ഓർമ്മിപ്പിച്ചു. ഗുജറാത്ത് വംശഹത്യയുടെ സമയത്ത് പോലും മമത ബിജെപി പാളയത്തിലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്ലിം സമുദായത്തെ വെറും വോട്ട് ബാങ്കായി മാത്രമാണ് തൃണമൂൽ കോൺഗ്രസ് കാണുന്നതെന്ന് ഒവൈസി കുറ്റപ്പെടുത്തി. മുസ്ലീങ്ങളെ കന്നുകാലികളെപ്പോലെ പരിഗണിച്ച് വോട്ടിനായി ഉപയോഗിച്ച ശേഷം അവഗണിക്കുകയാണ് മമത ചെയ്യുന്നത്. മുസ്ലിങ്ങൾക്കായി പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കാൻ എന്തുകൊണ്ട് മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. 8 ലക്ഷത്തോളം മുസ്ലീങ്ങളെ മുൻപ് നാടുകടത്തിയപ്പോൾ മൗനം പാലിച്ചവർ, ഇപ്പോൾ തന്റെ പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ എന്തിനാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.

ബംഗാളിലെ തൃണമൂൽ വിമതൻ ഹുമയൂൺ കബീറുമായുള്ള സഖ്യം ഒവൈസി അവസാനിപ്പിച്ചു. മുതിർന്ന ബിജെപി നേതാക്കളുമായി ഹുമയൂൺ കബീർ ബന്ധം പുലർത്തുന്നു എന്നാരോപിക്കുന്ന ഒരു ഒളിക്യാമറ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണിത്. ഹുമയൂൺ തന്നെ ചതിച്ചുവെന്നും ഇപ്പോൾ തൃണമൂലിനൊപ്പമാണ് നിൽക്കുന്നതെന്നും ഒവൈസി പരിഹസിച്ചു. വീഡിയോ കൃത്രിമമാണെന്നാണ് ഹുമയൂൺ കബീറിന്റെ വാദം. ബംഗാളിൽ ആരുമായും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഒവൈസിയുടെ തീരുമാനം.

വരുന്ന തെരഞ്ഞെടുപ്പിൽ മാൾഡ, മുർഷിദാബാദ്, ബീർഭും, അസൻസോൾ എന്നിവിടങ്ങളിലെ ഒമ്പത് സീറ്റുകളിൽ എഐഎംഐഎം സ്ഥാനാർത്ഥികളെ നിർത്തും. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളിൽ മത്സരിച്ച പാർട്ടിക്ക് അഞ്ച് ശതമാനത്തിൽ താഴെ വോട്ട് മാത്രമാണ് നേടാനായത്. വോട്ട് ഭിന്നിപ്പിക്കുന്നു എന്ന ആരോപണങ്ങൾക്കിടയിലും പിന്മാറില്ലെന്നാണ് ഒവൈസിയുടെ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മണ്ഡല പുനർനിർണ്ണയത്തെ പൂർണമായും എതിർക്കാൻ ഇടതുപക്ഷം, വനിതാ സംവരണം നടപ്പിലാക്കാൻ ഭരണഘടനാ ഭേദഗതി വരുത്തണമെന്നാണ് സിപിഎം
ഹോർമുസ് സ്വതന്ത്രമാകണമെന്ന് ഇന്ത്യ, കടലിടുക്കിലെ പഴയ സ്ഥിതി പുനസ്ഥാപിക്കുന്നത് ചർച്ച ചെയ്ത് ഇന്ത്യയും ഫ്രാൻസും