
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതിക്കെതിരെ അഖിലേഷ് യാദവും തേജസ്വി യാദവും. തിരക്കുപിടിച്ച് ഈ ബിൽ പാസാക്കുന്നതിനെ എതിർക്കുമെന്ന് രണ്ട് കക്ഷികളും വ്യക്തമാക്കി. ശിവസേനയും എൻസിപിയും നിലപാട് അറിയിച്ചിട്ടില്ല. മണ്ഡല പുനർനിർണ്ണയത്തെ പൂർണമായും എതിർക്കാനാണ് ഇടതുപക്ഷത്തിന്‍റെ തീരുമാനം. പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ നിർബന്ധമായും സംവരണം ചെയ്യണമെന്ന കാര്യത്തിൽ സിപിഎം പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ മോദി സർക്കാർ ഈ അവകാശം വൈകിപ്പിക്കുകയാണെന്നും പാർട്ടി നേതൃത്വം കുറ്റപ്പെടുത്തി. 2023ൽ 'നാരി ശക്തി വന്ദൻ അധിനിയം' ബില്ലിനെ പിന്തുണച്ചെങ്കിലും, വനിതാ സംവരണത്തെ സെൻസസുമായും മണ്ഡല പുനർനിർണയവുമായും ബന്ധിപ്പിക്കുന്നതിനെ സിപിഎം അന്ന് തന്നെ എതിർത്തിരുന്നു. ഈ നിബന്ധനകൾ കാരണം 2024ലെ തെരഞ്ഞെടുപ്പിലും 2029ലെ തെരഞ്ഞെടുപ്പിലും സ്ത്രീകൾക്ക് അർഹമായ സംവരണം ലഭിക്കില്ലെന്ന് അന്ന് പാർട്ടി ചൂണ്ടിക്കാട്ടി.
രണ്ട് വർഷം പിന്നിട്ടിട്ടും സെൻസസ് നടപടികളോ മണ്ഡല പുനർനിർണ്ണയ കമ്മീഷൻ രൂപീകരണമോ നടക്കാത്ത സാഹചര്യത്തിൽ, പ്രതിപക്ഷ കക്ഷികളുമായി യാതൊരു ചർച്ചയും കൂടാതെ സർക്കാർ പുതിയ നിർദ്ദേശങ്ങൾ കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്ന് സിപിഎം പ്രസ്താവനയിൽ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വെച്ചുള്ള ഇത്തരം നീക്കങ്ങൾ പ്രതിഷേധാർഹമാണ്. 2011ലെ സെൻസസ് അടിസ്ഥാനമാക്കി സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നീക്കം എല്ലാ സംസ്ഥാനങ്ങളുമായും ആലോചിച്ച് മാത്രമേ നടപ്പിലാക്കാവൂ എന്നും പാർട്ടി ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തിൽ വനിതാ സംവരണം നടപ്പിലാക്കാൻ സെൻസസുമായുള്ള ബന്ധം ഒഴിവാക്കിക്കൊണ്ട് ഭരണഘടനാ ഭേദഗതി വരുത്തണമെന്നാണ് സിപിഎം ആവശ്യം. എന്നാൽ മോദി സർക്കാരിന് അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് പാർട്ടി കുറ്റപ്പെടുത്തി. ഈ വിഷയം എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസ്ഥാനങ്ങളുമായും ചർച്ച ചെയ്യുന്നത് വരെ പുതിയ നിർദ്ദേശങ്ങൾ മാറ്റിവെക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
വനിതാ സംവരണ ബിൽ ഈ വ്യാഴാഴ്ച തുടങ്ങുന്ന പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ സംവരണ ബിൽ യാഥാർഥ്യമാക്കുന്നതിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതാൻ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയിൽ നടന്ന നാരീശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണെന്നും നാരി ശക്തിക്കായി ഈ ചരിത്രപരമായ നീക്കം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകമായി മാറണമെന്നും അവരുടെ പങ്കാളിത്തം ജനാധിപത്യത്തിന് കൂടുതൽ കരുത്ത് നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 2023ൽ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായാണ് പാർലമെന്‍റ് വനിതാ സംവരണ ബില്ല് പാസാക്കിയത്. 2023 ലെ മാതൃകയിൽ ഇത്തവണയും ബില്ല് ഒറ്റക്കെട്ടായി പാസാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam