
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽ ബിജെപി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയോടേറ്റ പരാജയത്തെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ചാണ് മുൻ മുഖ്യമന്ത്രി കൂടിയായ മമത ഇലക്ഷൻ പെറ്റീഷൻ ഫയൽ ചെയ്തത്. ഭവാനിപൂരിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ വച്ച് ബിജെപി പ്രവർത്തകർ തന്നെയും തന്റെ ഇലക്ഷൻ ഏജന്റിനെയും ശാരീരികമായി അക്രമിച്ചുവെന്നും വോട്ടെണ്ണൽ പ്രക്രിയ ഏകപക്ഷീയമായാണ് നടന്നതെന്നും മമത ഹർജിയിൽ ആരോപിക്കുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ വ്യാപകമായ കൃത്രിമം നടന്നിട്ടുണ്ടെന്നും, വോട്ടെണ്ണൽ സമയത്ത് ഇവിഎമ്മുകളിൽ 90 മുതൽ 95 ശതമാനം വരെ ചാർജ്ജ് ബാക്കി നിന്നത് ഇതിന് തെളിവാണെന്നും അവർ ചൂണ്ടിക്കാട്ടി.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമത ബാനർജി മത്സരിച്ചപ്പോൾ അവിടുത്തെ റിട്ടേണിങ് ഓഫീസറായിരുന്ന വ്യക്തിയെ തന്നെയാണ് ഇത്തവണ ഭവാനിപൂരിലും നിയമിച്ചത്. ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കല്യാൺ ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. യമസഭാ തിരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽ 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമത ബാനർജിയെ പരാജയപ്പെടുത്തിയത്. പതിറ്റാണ്ടുകളായി മമത ബാനർജിയുടെ ശക്തികേന്ദ്രമായിരുന്ന ഭവാനിപൂരിലെ തോൽവി തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. നേരത്തെ 2021-ൽ നന്ദിഗ്രാം മണ്ഡലത്തിൽ സുവേന്ദു അധികാരിയോട് 1,956 വോട്ടുകൾക്ക് പരാജയപ്പെട്ടപ്പോഴും മമത ബാനർജി ഇതേ രീതിയിൽ കോടതിയെ സമീപിച്ചിരുന്നു. ആ കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് പുതിയ തിരഞ്ഞെടുപ്പ് ഫലത്തെയും നിയമപരമായി നേരിടാൻ മമത തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam