ക്ഷണിച്ചിട്ടും ബിജെപി നേതാക്കൾ എത്തിയില്ലെന്ന് മമത; ബംഗാൾ ഗവർണറുടെ സത്യപ്രതിജ്ഞ ചടങ്ങ് വിവാദത്തിൽ പ്രതികരണം

By Web TeamFirst Published Nov 25, 2022, 3:14 PM IST
Highlights

മുൻ നിരയിൽ സീറ്റ് നൽകിയില്ല എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അടക്കമുള്ളവർ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.

കൊൽക്കത്ത : ബംഗാൾ ഗവർണറുടെ സത്യപ്രതിജ്ഞ ചടങ്ങ് വിവാദത്തിൽ പ്രതികരണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ക്ഷണിച്ചിട്ടും ബിജെപി നേതാക്കൾ എത്തിയില്ലെന്ന് മമത പറഞ്ഞു. ചടങ്ങിനെത്തിയ സിപിഎം നേതാവ് ബിമൻ ബോസിന് നന്ദിയെന്നും മമത കൂട്ടിച്ചേർത്തു. മുൻ നിരയിൽ സീറ്റ് നൽകിയില്ല എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അടക്കമുള്ളവർ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ജനാധിപത്യ ലംഘനമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസും ചടങ്ങിൽ നിന്ന് വിട്ടുനിന്നിരുന്നു. 

മലയാളിയായ ഡോ. സി വി ആനന്ദ ബോസ് നവംബർ 23നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. മുൻ ഗവർണ്ണർ ഗോപാൽ കൃഷ്ണ ഗാന്ധി, അൽഫോൺസ് കണ്ണന്താനം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നാണ്  ഡോ. സി വി ആനന്ദ ബോസിനെ ഗവർണറായി നിയമിച്ചത്. മണിപ്പൂർ ഗവർണർ എൽ ഗണേശനാണ് നിലവിൽ ബംഗാൾ ഗവർണറുടെ അധിക ചുമതല. ആനന്ദ ബോസിനെ മുഴുവൻ സമയ ഗവർണറായി നിയമിക്കുന്നതായി രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.

ഗവര്‍ണറായി നിയമിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയെന്ന് സി വി ആനന്ദ ബോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭരണഘടന അനുസരിച്ച് ഭരണപക്ഷവും പ്രതി പക്ഷവുമായി യോജിച്ച് പ്രവർത്തിക്കുമെന്നും ആനന്ദ ബോസ് പ്രതികരിച്ചിരുന്നു. സിവിൽ സർവീസിലെ പ്രവർത്തനം കരുത്താകും. സുഗമമായ ഭരണമാണ് ലക്ഷ്യം വെക്കുന്നതെന്നും ലക്ഷ്മണരേഖയിൽ നിന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിചിത ഇടമാണ് പശ്ചിമ ബംഗാൾ. കൊൽക്കത്തയിൽ നിന്നാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. തൻ്റെ ആദ്യ ചെറുകഥ പോലും പശ്ചിമ ബംഗാളിലെ ചേരികളെ കുറിച്ചാണ്. തൻ്റെ പേരിലും ബംഗാൾ ടച്ച് ഉണ്ടെന്നും സി വി ആനന്ദ ബോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  കേരളത്തിലെ ജനങ്ങൾക്കും നന്ദിയെന്ന് ആനന്ദ് ബോസ്  കൂട്ടിച്ചേര്‍ത്തു.

Read More : കടൽക്കൊല കേസ്; ബോട്ടിലുണ്ടായിരുന്ന 9 മത്സ്യതൊഴിലാളികളും നഷ്ടപരിഹാരത്തിന് അർഹരെന്ന് സുപ്രീംകോടതി

click me!