
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് ദേശീയ പാർട്ടി പദവി കിട്ടാനായി കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ട് വിളിച്ചെന്ന ആരോപണത്തിന് മറുപടിയുമായി മമത ബാനർജി. താൻ അമിത് ഷായെ വിളിച്ചതായി തെളിയിച്ചാൽ ഉടൻ തന്നെ രാജി വയ്ക്കാൻ തയ്യാറാണെന്ന് മമത പറഞ്ഞു. ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് മമതയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്.സുവേന്ദു അധികാരി കള്ളം പറയുകയാണെന്നും മമത പറഞ്ഞു.
2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി ജെ പി 200 സീറ്റ് കടക്കില്ലെന്നും ബംഗാൾ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രതിപക്ഷ ഐക്യം ശക്തമാകുമെന്നും അവർ വ്യക്തമാക്കി. മുകുൾ റോയ് വിഷയത്തിലും മമത പ്രതികരിച്ചു. മുകുള്‍ റോയ് ബി ജെ പിയുടെ എം എല്‍ എ ആണെന്നും അദ്ദേഹം ദില്ലിയില്‍ പോകുന്നതിൽ തനിക്ക് എന്താണെന്നും മമത ചോദിച്ചു. ദില്ലിയിൽ പോകുന്നതൊക്കെ അദ്ദേഹത്തിന്‍റെ കാര്യമെന്നും പറഞ്ഞ ബംഗാൾ മുഖ്യമന്ത്രി, മുകള്‍ റോയിയെ കാണാതായെന്ന പരാതി പൊലീസ് നോക്കിക്കോളുമെന്നും കൂട്ടിച്ചേർത്തു.
നേരത്തെ തൃണമൂൽ കോൺഗ്രസിന്‍റെ ദേശീയ പാർട്ടി പദവി തെരഞ്ഞെുപ്പ് കമ്മീഷൻ എടുത്തുകളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുൻ തൃണമൂൽ നേതാവ് കൂടിയായ സുവേന്ദു അധികാരി മമതക്കെതിരെ വിമർശനവുമായി രംഗത്ത് വന്നത്. തൃണമൂലിന് ദേശീയ പാർട്ടി പദവി ലഭിക്കാനായി മമത, അമിത് ഷായെ നേരിട്ട് വിളിച്ചെന്നതടക്കമുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉയർത്തിയത്. തൃണമൂൽ കോൺഗ്രസ് നേതാവിയിരുന്ന സുവേന്ദു 2021 ലെ തിരഞ്ഞെടുപ്പ് കാലത്താണ് ബി ജെ പിയിൽ ചേർന്നത്.
അതേസമയം കഴിഞ്ഞ ദിവസം കാണാതായ തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയെ കണ്ടെത്തി. കഴിഞ്ഞ ദിവസം മുകുൾ റോയിയെ കാണാനില്ലെന്ന് മകനാണ് പരാതി നൽകിയത്. പിന്നീട് അദ്ദേഹത്തെ ദില്ലി വിമാനത്താവളത്തിലാണ് കണ്ടെത്തിയത്. ബി ജെ പിയിലേക്ക് തിരികെ പോകണമെന്നാണ് മാധ്യമപ്രവർത്തകരോട് മുകുൾ റോയി പറഞ്ഞത്. ബി ജെ പിയിലേക്ക് തിരിച്ചെത്തുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞാനൊരു ബി ജെ പി നിയമസഭാംഗമാണ്. എനിക്ക് ബി ജെ പി ക്കൊപ്പം നിൽക്കണം. പാർട്ടി ഇവിടെ (ദില്ലി) തങ്ങാനുള്ള സൗകര്യമൊരുക്കി. അമിത് ഷായോടും, ജെ പി നദ്ദയോടും സംസാരിക്കാൻ ആഗ്രഹമുണ്ടെന്നും മുകുൾ റോയ് വ്യക്തമാക്കി. ടി എം സിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ മുകുൾ റോയ് 2017 ലാണ് ബി ജെ പിയിൽ ചേർന്നത്. 2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി വിജയിച്ചു. എന്നാൽ, എം എൽ എ സ്ഥാനം രാജിവെക്കാതെ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam